വിവാഹഘോഷയാത്രയെച്ചൊല്ലി തര്‍ക്കം; കസേരയെടുത്ത് തല്ലിയും പന്തല്‍ പൊളിച്ചും വധു വരന്മാരുടെ ബന്ധുക്കള്‍

By Web TeamFirst Published Nov 2, 2019, 1:18 PM IST
Highlights

തെലങ്കാനയിലെ സൂര്യപേട്ട് സ്വദേശിയായ അജയ്‍യും, ആന്ധ്രയിലെ പ്രകാശം സ്വദേശിയായ ഇന്ദ്രജയും തമ്മിലുള്ള വിവാഹമാണ് ബന്ധുക്കളുടെ തമ്മിലടിയില്‍ കലാശിച്ചത്. ഒക്ടോബര്‍ 29 നായിരുന്നു വിവാഹം. 

സൂര്യപേട്ട്(തെലങ്കാന): വിവാഹഘോഷയാത്രയെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ തമ്മിലടിച്ച് വധു വരന്മാരുടെ ബന്ധുക്കള്‍. വിവാഹശേഷം ഗ്രാമത്തിലൂടെ ഘോഷയാത്ര വേണമോയെന്ന ചോദ്യമാണ് ബന്ധുക്കള്‍ തമ്മിലുള്ള കയ്യാങ്കളിയിലെത്തിച്ചത്. പന്തലിലുണ്ടായ കസേരയെടുത്ത് തമ്മിലടിച്ച ബന്ധുക്കള്‍ തമ്മിലുള്ള കൂട്ടത്തല്ലില്‍ പന്തലും തകര്‍ന്നു. ബന്ധുക്കളെ തടയാന്‍ ഇടയില്‍ കയറിയ വരനെയും വധുവിനെയും ബന്ധുക്കള്‍ വെറുതെ വിട്ടില്ല. 

സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ സൂര്യപേട്ട് സ്വദേശിയായ അജയ്‍യും, ആന്ധ്രയിലെ പ്രകാശം സ്വദേശിയായ ഇന്ദ്രജയും തമ്മിലുള്ള വിവാഹമാണ് ബന്ധുക്കളുടെ തമ്മിലടിയില്‍ കലാശിച്ചത്. ഒക്ടോബര്‍ 29 നായിരുന്നു വിവാഹം. വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൈവിട്ട് പോയത്. 

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. എന്നാല്‍ സംഭവം ബന്ധുക്കള്‍ തമ്മിലുള്ളതാണെന്നും പ്രശ്നം രമ്യതയില്‍ എത്തിയെന്നും വിശദമാക്കിയ വരനും വധുവും പരാതിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ദമ്പതികള്‍ തയ്യാറായില്ലെന്ന് കോടാട് റൂറല്‍ പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശിവ റാം റെഡ്ഢി വ്യക്തമാക്കി. 

click me!