
ബാഗ്ദാദ്: കൊവിഡ് ബാധ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ലോകത്ത് 140ഓളം രാജ്യങ്ങളിലേക്ക് കൊവിഡ്19 എത്തിക്കഴിഞ്ഞു. ചൈനയിലെ വുഹാനില്‍ തുടങ്ങിയ കൊവിഡ് ബാധ ലോകത്തിന്‍റെ പലഭാഗത്തേക്ക് വ്യാപിക്കുകയാണ്. ചൈനയില്‍ 2019 നവംബര്‍ മുതല്‍ കണ്ടുതുടങ്ങിയ കൊറോണ വൈറസ് വുഹാനില്‍ വ്യാപകമായത് ജനുവരിയോടെയാണ്.
ചൈനയില്‍ കൊറോണ വൈറസ് വ്യാപനം ഉണ്ടായപ്പോള്‍ വിവാദ പരാമര്‍ശം നടത്തിയ വ്യക്തിയാണ് ഇറാഖി ഇസ്ലാം മതപണ്ഡിതനായ അയത്തുള്ള ഹാദി അല്‍-മൊദറാസ്സീ. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇദ്ദേഹം നടത്തിയ പരാമര്‍ശം ലോക മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു.
"ഇത് അല്ലാഹുവിന്‍റെ പദ്ധതിയാണ്, അത് എങ്ങനെ മനസിലായി എന്നല്ലെ, കൊറോണ വൈറസ് ബാധ ആരംഭിച്ചത് ചൈനയില്‍ നിന്നാണ്. വലിയ രാജ്യമാണത്. ലോകത്തിലെ ജനസംഖ്യയിലെ എഴില്‍ ഒന്ന് അവിടെയാണ് വസിക്കുന്നത്. ഇതേ ചൈന 20 ലക്ഷത്തോളം മുസ്ലീംങ്ങളെയാണ് പീഡിപ്പിക്കുന്നത്. അതിനാല്‍ തന്നെ അല്ലാഹു അതിന്‍റെ ഇരട്ടി 40 ലക്ഷം പേരുടെ ജീവിതത്തിലേക്ക് രോഗം നല്‍കി. അവര് കളിയാക്കുന്ന ശിരോവസ്ത്രങ്ങള്‍ അവര്‍ക്ക് ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ ധരിക്കേണ്ടിവനന്നു. ആ രാജ്യത്തിനും ജനങ്ങള്‍ക്കും ദൈവം നല്‍കിയ ശിക്ഷയാണ് ഇത്"
അയത്തുള്ള ഹാദി അല്‍-മൊദറാസ്സീ ഇങ്ങനെ പ്രസ്താവിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വരുന്ന പുതിയ വാര്‍ത്ത പ്രകാരം. ഇദ്ദേഹത്തിനും കുടുംബാഗംങ്ങള്‍ക്കും കൊറോണ ബാധ ഉണ്ടായിരിക്കുകയാണ്. ഇറാഖിലെ മറ്റൊരു ഷിയ ഇസ്ലാമിക പണ്ഡിതന്‍ മൊഹമ്മദ് അല്‍ ഹിലി ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒപ്പം തന്നെ ഹാദി അല്‍-മൊദറാസ്സീയുടെ മരുമകന്‍ മൂസാ അല്‍-മൊദറാസ്സീ തന്‍റെ അമ്മാവന്‍ ചികില്‍സയിലാണെന്നും,അദ്ദേഹത്തെ ദൈവം കാക്കുമെന്നും ഉടന്‍ സുഖം പ്രാപിക്കുമെന്നും ഫേസ്ബുക്കില്‍ കുറിച്ചു.
അതേ സമയം ഇറാഖില്‍ ഇതുവരെ 54 കൊറോണ കേസുകള്‍ സ്വിരീകരിച്ചുവെന്നാണ് റോയിട്ടേര്‍സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam