
സിലിക്കൺ വാലി: സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് 18 വർഷത്തെ അമേരിക്കൻ ജീവിതത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് മെറ്റയിലെ ഒരു സീനിയർ എഞ്ചിനീയർ. ജന്മനാട്ടിലേക്കുള്ള മടക്കത്തിന് കാരണമായി അദ്ദേഹം പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ലിങ്ക്ഡിൻ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച അദ്ദേഹത്തിന്റെ കുറിപ്പ് ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് ഏറ്റെടുത്തത്. പ്രായമായ മാതാപിതാക്കൾക്കൊപ്പം ജീവിക്കുക എന്നതുതന്നെയാണ് ഈ വലിയ തീരുമാനത്തിന് പിന്നിലെ പ്രധാന പ്രേരണ. മാതാപിതാക്കൾക്ക് പ്രായമായി വരുന്നു, അവർക്കൊപ്പം ഉണ്ടാകേണ്ടത് എൻ്റെ കടമയാണെന്നും അദ്ദേഹം കുറിച്ചു. ഈയൊരു കാരണം കൊണ്ടുതന്നെ അദ്ദേഹത്തിന്റെ തീരുമാനത്തിന് വലിയ കൈയടിയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.
അമേരിക്കയിലെ 18 വർഷത്തെ ജീവിതം മികച്ച അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഒരുപാട് കാര്യങ്ങൾ പഠിക്കാനും നല്ല സൗഹൃദങ്ങൾ നേടാനും സാധിച്ചു. അതുകൊണ്ടുതന്നെ അമേരിക്ക വിടുന്നത് ഒരേസമയം സന്തോഷവും ദുഃഖവും നിറഞ്ഞ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവിടെ പടുത്തുയർത്തിയ ജീവിതവും സുഹൃത്തുക്കളെയും മിസ് ചെയ്യുമെങ്കിലും, സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിന്റെ ആവേശത്തിലാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇതൊരു ‘മികച്ച തീരുമാനം’ ആണെന്നും, അദ്ദേഹം ‘യഥാർത്ഥ മകനാണ്’ എന്നും പലരും കമന്റ് ചെയ്തു.
മാതാപിതാക്കളുടെ കാര്യം മാത്രമല്ല ഈ മടങ്ങിവരവിന് പിന്നിലുള്ളത്. അടുത്ത 10-20 വർഷത്തേക്ക് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം ഇന്ത്യയായിരിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. ‘ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റേണ്ടത് നമ്മുടെ തലമുറയുടെ ഊഴമാണ്,’ അദ്ദേഹം തന്റെ പോസ്റ്റിൽ കുറിച്ചു. ഇന്ത്യയുടെ വളർച്ചയിൽ പങ്കാളിയാകാനുള്ള ആഗ്രഹവും ഈ തീരുമാനത്തിന് പിന്നിലുണ്ട്. സമീപകാലത്തായി വിദേശ രാജ്യങ്ങളിൽ ഉയർന്ന ജോലി ചെയ്യുന്ന നിരവധി ഇന്ത്യൻ പ്രൊഫഷണലുകൾ നാട്ടിലേക്ക് മടങ്ങിവരുന്ന പ്രവണതയുണ്ട്. ‘റിവേഴ്സ് ബ്രെയിൻ ഡ്രെയിൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രതിഭാസത്തിലെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ മെറ്റാ എഞ്ചിനീയറുടെ മടക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam