ചുഴലിക്കാറ്റില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ ശുദ്ധവായുപോലുമില്ലാതെ ഒരുമാസം; 'അത്ഭുത' നായ്ക്കുട്ടിയെ രക്ഷപ്പെടുത്തി

By Web TeamFirst Published Oct 8, 2019, 9:04 AM IST
Highlights

അപകടം നടന്ന സ്ഥലത്ത് നിന്ന് ശുദ്ധവായു പോലും ലഭിക്കാത്ത അപകടകരമായ ഇടത്തില്‍ ഒരുവയസ്സ് മാത്രമുള്ള നായ്ക്കുട്ടിയെ കണ്ടെത്തിയത് അത്ഭുത സംഭവമാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

ന്യൂയോര്‍ക്ക്: കഴിഞ്ഞ മാസം അമേരിക്കയില്‍ വീശിയടിച്ച ഡോറിയന്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍പ്പെട്ട നായ്ക്കുട്ടിയെ ഒരുമാസത്തിന് ശേഷം ജീവനോടെ കണ്ടെത്തി. ബഹാമസില്‍നിന്നാണ് നായ്ക്കുട്ടിയെ രക്ഷപ്പെടുത്തിയത്. ചുഴലിക്കാറ്റില്‍ 50 പേര്‍ മരിച്ചിരുന്നു.  മരിച്ചവരുടെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിലിനിടെയാണ് നായ്ക്കുട്ടിയെ കണ്ടെത്തിയത്. ഡ്രോണ്‍ ഉപയോഗിച്ചിട്ടുള്ള തിരച്ചിലിനിടെയാണ് നായ്ക്കളെ പാര്‍പ്പിച്ച സ്ഥലത്തുനിന്ന് ജീവനുണ്ടെന്ന് മനസ്സിലായത്.

ഏകദേശം അര മൈല്‍ ദൂരം ഇഴഞ്ഞുനീങ്ങി, ഓക്സിജന്‍ സിലിണ്ടര്‍ സഹായത്തോടെ വന്‍ സന്നാഹവുമായാണ് നായ്ക്കുട്ടിയെ രക്ഷപ്പെടുത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്ന് ശുദ്ധവായു പോലും ലഭിക്കാത്ത, ഇലക്ട്രോണിക് സാധനങ്ങള്‍ അടിഞ്ഞുകൂടിയ അപകടകരമായ ഇടത്തില്‍ ഒരുവയസ്സ് മാത്രമുള്ള നായ്ക്കുട്ടിയെ കണ്ടെത്തിയത് അത്ഭുത സംഭവമാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. അമേരിക്കയില്‍ ഇപ്പോള്‍ താരമായിരിക്കുകയാണ് നായ്ക്കുട്ടി. പട്ടിണികിടന്ന് ക്ഷീണിച്ചിട്ടുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നായ്ക്കുട്ടിയുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തെളിവുകളോടെ ഉടമസ്ഥര്‍ എത്തിയാല്‍ തിരിച്ചേല്‍പ്പിക്കും. ആരും ഏറ്റെടുക്കാന്‍ എത്തിയില്ലെങ്കില്‍ മൃഗസ്നേഹി സംഘടന ദത്തെടുക്കും. മറ്റൊരു നായയെയും സമാനമായ സാഹചര്യത്തില്‍ കണ്ടെത്തിയെങ്കിലും പുറത്തെടുത്തപ്പോഴേക്കും ചത്തു.  ചുഴലിക്കാറ്റില്‍ ഏകദേശം 150ഓളം വളര്‍ത്തുമൃഗങ്ങളെയാണ് രക്ഷപ്പെടുത്തിയത്. 

click me!