മൂന്ന് ദിവസത്തെ തിരച്ചില്‍; ഒടുവില്‍ സിദ്ധാര്‍ത്ഥിന് തന്റെ നായയെ തിരിച്ചുകിട്ടി

By Web TeamFirst Published Dec 26, 2021, 12:16 AM IST
Highlights

ബുധനാഴ്ചയാണ് ഷൂട്ടിങ് താരം സിദ്ധാര്‍ഥ് ബാബുവിന്റെ വളര്‍ത്തുനായയെ കാണാതായത്. ടോക്യോ പാരാലിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച ഷൂട്ടറാണ് മലയാളിയായ സിദ്ധാര്‍ഥ് ബാബു.
 

തിരുവനന്തപുരം: ഷൂട്ടിങ് താരം സിദ്ധാര്‍ത്ഥ് ബാബുവിന് നഷ്ടപ്പെട്ടെന്ന് കരുതിയ തന്റെ വളര്‍ത്തുനായയെ തിരികെ കിട്ടി. തിരുവനന്തപുരം ആറ്റുമണപ്പുറത്തെ ആദിവാസി കോളനിക്ക് സമീപത്തുനിന്നാണ് അദ്ദേഹത്തിന് നായയെ തിരിച്ചുകിട്ടിയത്. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിലാണ് എനിക്ക് അവനെ കിട്ടിയത്. വഴി തെറ്റിപോയതായിരുന്നു. നാട്ടുകാരുടെ സഹായം ലഭിച്ചില്ലെങ്കില്‍ അവനെ കിട്ടില്ലായിരുന്നു. അവനെ തിരിച്ചുകിട്ടാന്‍ വേണ്ടി നാട്ടുകാര്‍ വഴിപാടുവരെ നേര്‍ന്നു. എനിക്ക് അത്രയും പ്രിയപ്പെട്ടവനാണ് അവനെന്ന് അവര്‍ക്കറിയമായിരുന്നു- സിദ്ധാര്‍ത്ഥ് ബാബു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

ബുധനാഴ്ചയാണ് ഷൂട്ടിങ് താരം സിദ്ധാര്‍ഥ് ബാബുവിന്റെ വളര്‍ത്തുനായയെ കാണാതായത്. ടോക്യോ പാരാലിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച ഷൂട്ടറാണ് മലയാളിയായ സിദ്ധാര്‍ഥ് ബാബു.നായയെ കാണാനില്ലെന്ന വിവരം അദ്ദേഹത്തിന്റെ സുഹൃത്താണ് ട്വീറ്റ് ചെയ്ത് അറിയിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് താമസിക്കുന്ന സ്ഥലത്തുനിന്ന് സിദ്ധാര്‍ഥിന്റെ നായയെ കാണാതാകുന്നത്.

പതിവ് നടത്തത്തിന് വിട്ട നായ പിന്നീട് തിരിച്ചുവന്നില്ല. തിരുവനന്തപുരം വിതുരയില്‍ വനത്തോട് ചേര്‍ന്ന പ്രദേശത്തെ കെട്ടിടത്തിലാണ് സിദ്ധാര്‍ഥ് താമസിക്കുന്നത്. കൂട്ടിന് നായ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിദ്ധാര്‍ഥിന്റെ സന്തത സഹചാരിയായിരുന്നു ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട ക്രയോണ്‍ എന്ന വിളിപ്പേരുള്ള നായ. 

പാരാലിമ്പിക്സില്‍ 10 മീറ്റര്‍ എയര്‍റൈഫിള്‍സിലാണ് സിദ്ധാര്‍ഥ് ബാബു മത്സരിച്ചത്. സ്പോര്‍ട്സ് അസോസിയേഷന്‍ കേരളയുടെ പോസ്റ്ററില്‍ ഇടം പിടിച്ച താരമായിരുന്നു സിദ്ധാര്‍ഥ്. ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ നീരജ് ചോപ്ര, പി വി സിന്ധു, പി ആര്‍ ശ്രീജേഷ് എന്നിവരുള്‍പ്പെട്ട പോസ്റ്ററിലാണ് സംസ്ഥാനത്തുടനീളം സിദ്ധാര്‍ഥ് ബാബുവും ഇടം പിടിച്ചത്.
 

click me!