
തിരുവനന്തപുരം: തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ കാണാതെ പോയതില്‍ സഹായം തേടുകയാണ് ഷൂട്ടിങ് താരം സിദ്ധാര്‍ഥ് ബാബു. അവന്‍ തനിക്കൊരു നായ മാത്രമായിരുന്നില്ലെന്നും നിഴല്‍ പോലെ എന്തിനും കൂടെ നിന്നിരുന്ന സുഹൃത്തായിരുന്നെന്നും സിദ്ധാര്‍ഥ് പറയുന്നു. ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച ഷൂട്ടറാണ് മലയാളിയായ സിദ്ധാര്‍ഥ് ബാബു. നായയെ കാണാനില്ലെന്ന വിവരം അദ്ദേഹത്തിന്റെ സുഹൃത്താണ് ട്വീറ്റ് ചെയ്ത് അറിയിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് താമസിക്കുന്ന സ്ഥലത്തുനിന്ന് സിദ്ധാര്‍ഥിന്റെ നായയെ കാണാതാകുന്നത്.
പതിവ് നടത്തത്തിന് വിട്ട നായ പിന്നീട് തിരിച്ചുവന്നില്ല. തിരുവനന്തപുരം വിതുരയില്‍ വനത്തോട് ചേര്‍ന്ന പ്രദേശത്തെ കെട്ടിടത്തിലാണ് സിദ്ധാര്‍ഥ് താമസിക്കുന്നത്. കൂട്ടിന് നായ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിദ്ധാര്‍ഥിന്റെ സന്തത സഹചാരിയായിരുന്നു ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട ക്രയോണ്‍ എന്ന വിളിപ്പേരുള്ള നായ. ''എന്റെ അടുത്ത കൂട്ടുകാരനായിരുന്നു അവന്‍. കഴിഞ്ഞ ബുധനാഴ്ചയാണ് കാണാതായത്. നടക്കാന്‍ വിട്ടതായിരുന്നു. വരേണ്ട സമയം കഴിഞ്ഞിട്ടും എത്തിയില്ല. പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചു. പക്ഷേ ഇതുവരെ കണ്ടുകിട്ടിയില്ല. ഒറ്റക്ക് താമസിക്കുന്ന എനിക്ക് എല്ലാ സഹായത്തിനും അവനാണ് കൂടെയുണ്ടായിരുന്നത്. നല്ല ഫ്രണ്ട്‌ലിയും അനുസരണയുള്ളവനുമായിരുന്നു. ഇന്ത്യ മുഴുവന്‍ എന്റെ യാത്രയില്‍ അവന്‍ കൂടെയുണ്ടാകും. വല്ല അപകടവും സംഭവിക്കാതിരുന്നാല്‍ മതിയെന്നാണ് എന്റെ പ്രാര്‍ത്ഥന''- സിദ്ധാര്‍ഥ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
പാരാലിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍റൈഫിള്‍സിലാണ് സിദ്ധാര്‍ഥ് ബാബു മത്സരിച്ചത്. സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരളയുടെ പോസ്റ്ററില്‍ ഇടം പിടിച്ച താരമായിരുന്നു സിദ്ധാര്‍ഥ്. ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ നീരജ് ചോപ്ര, പി വി സിന്ധു, പി ആര്‍ ശ്രീജേഷ് എന്നിവരുള്‍പ്പെട്ട പോസ്റ്ററിലാണ് സംസ്ഥാനത്തുടനീളം സിദ്ധാര്‍ഥ് ബാബുവും ഇടം പിടിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam