
മെക്സിക്കോ സിറ്റി: ഡോക്ടര്‍മാര്‍ മരിച്ചതായി അറിയിച്ച മൂന്ന് വയസുകാരി സംസ്കാര ചടങ്ങുകള്‍ക്കിടെ ഉണര്‍ന്നതിന്‍റെ ഞെട്ടലില്‍ കുടുംബം. കുടുംബത്തിലെ ഏറ്റവും പ്രായ കുറഞ്ഞ കുഞ്ഞിന്‍റെ സംസ്കാര ചടങ്ങിനിടെ കുഞ്ഞിന്‍റെ കണ്ണ് അനങ്ങുന്നത് ബന്ധുവാണ് ആദ്യം കണ്ടത്. മെക്സിക്കോയിലാണ് സംഭവം. ഓഗസ്റ്റ് 17നാണ് കാമില റൊക്സാന മാര്‍ട്ടിനസ് മെന്‍ഡോസ എന്ന മൂന്ന് വയസുകാരി ഉദരരോഗം മൂലം മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.
അന്ന് തന്നെ നടന്ന സംസ്കാര ചടങ്ങിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ആദ്യം കുഞ്ഞിന്‍റെ ശവപ്പെട്ടിയുടെ ഗ്ലാസ് പാനലില്‍ എന്തോ വ്യത്യാസം ആരോ ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതിന് ശേഷം ഒരു ബന്ധുവാണ് കുഞ്ഞിന്‍റെ കണ്ണ് അനങ്ങുന്നതായി കണ്ടത്. ഉടന്‍ പെട്ടി തുറന്ന് പൾസ് പരിശോധിച്ചപ്പോള്‍ ജീവനുണ്ടെന്ന് വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ബന്ധുക്കള്‍ കുഞ്ഞുമായി ആശുപത്രിയിലേക്ക് എത്തി.
എന്നാല്‍, കുഞ്ഞ് മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ വീണ്ടും സ്ഥിരീകരിക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ഡോക്ടർമാർ കാമിലയുടെ രോഗനിർണയം തെറ്റായി നടത്തിയെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. കടുത്ത വയറുവേദനയും പനിയും മൂലം ഛർദ്ദിക്കാൻ തുടങ്ങിയതിനെത്തുടർന്നാണ് മൂന്ന് വയസുകാരിയെ കുടുംബത്തിന്റെ ജന്മനാടായ വില്ല ഡി റാമോസിലെ ശിശുരോഗവിദഗ്ധന്‍റെ അടുത്തേക്ക് കൊണ്ടുപോയതെന്ന് കാമിലയുടെ അമ്മ മേരി ജെയ്ന്‍ മെന്‍ഡോസ പറഞ്ഞു.
മകളെ കമ്മ്യൂണിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കാമിലയുടെ മാതാപിതാക്കളോട് ശിശുരോഗവിദഗ്ധനാണ് പറഞ്ഞത്. അവിടെയാണ് നിർജ്ജലീകരണം ബാധിച്ച് കുഞ്ഞിന് പാരസെറ്റമോൾ നൽകിയത്. സംസ്‌കാര ചടങ്ങുകൾക്ക് മുമ്പ്, മകളുടെ മൃതദേഹം കാണാൻ അനുവദിച്ചില്ലെന്നും അമ്മ പറഞ്ഞു. ഇപ്പോൾ മൂന്ന് വയസുകാരിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വീട്ടിലെ കോണിപ്പടിയിൽ നിന്നും വീണ് രണ്ട് വയസുകാരന്‍ മരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam