
ഹൈദരാബാദ്: വിവാഹം മുടക്കാന്‍ കുളിമുറിയില്‍ തെന്നി വീണതായി അഭിനയിച്ച വരന്‍ ഒടുവില്‍ കുടുങ്ങി. തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് സംഭവം. ഓഗസ്റ്റ് 21നാണ് യുഎസില്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനിയറായി ജോലി ചെയ്യുന്ന അന്വേഷ് എന്ന് യുവാവിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നത്. ജഗ്തിയാല്‍ ജില്ലയില്‍ നിന്നുള്ള ഒരു യുവതിയുമായുള്ള വിവാഹം ഉറപ്പിച്ചോടെ ഒരാഴ്ചക്കുള്ളില്‍ വിവാഹിതനാകണമെന്ന് വീട്ടുകാരോട് പറഞ്ഞത് യുവാവ് തന്നെയായിരുന്നു.
തുടര്‍ന്ന് അതേ ജില്ലയിലെ ഒരു ഹാളിൽ തന്നെ ചടങ്ങുകൾ നടത്താൻ വധുവിന്റെയും വരന്റെയും കുടുംബത്തിലെ മുതിർന്നവർ തീരുമാനിച്ചു. കൂടാതെ, അന്വേഷിന് 25 ലക്ഷം രൂപ സ്ത്രീധനമായി നല്‍കാമെന്നും വധുവിന്‍റെ വീട്ടുകാര്‍ അറിയിച്ചു. ധാരണ പ്രകാരം വിവാഹ നിശ്ചയത്തിന് 15 ലക്ഷം രൂപ നല്‍കുകയും ചെയ്തു. വിവാഹ ദിനം ബാക്കി 10 ലക്ഷം രൂപ നല്‍കാമെന്നാണ് വധുവിന്‍റെ വീട്ടുകാര്‍ പറഞ്ഞത്. പക്ഷേ, വിവാഹ ദിനം ഇത്രയും കുഴപ്പങ്ങള്‍ ആരും പ്രതീക്ഷിച്ചില്ല.
രാവിലെ കുളിമുറിയില്‍ തെന്നി വീണെന്ന് പറഞ്ഞ് അന്വേഷ് ആശുപത്രിയില്‍ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആശങ്കയിലായ ബന്ധുക്കൾ ഉടൻ തന്നെ അന്വേഷിനെ ആശുപത്രിയിൽ എത്തിക്കുകയും ഡോക്ടർമാർ ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍, തനിക്ക് തീരെ വയ്യെന്നാണ് അന്വേഷ് പറഞ്ഞുകൊണ്ടേയിരുന്നത്. ഇതോടെ മറ്റൊരു ആശുപത്രിയിലെ ഡോക്ടമാര്‍ പരിശോധിച്ചു. പക്ഷേ, അപ്പോഴും യുവാവിന് ഒരു പ്രശ്നങ്ങളുമില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും കണ്ടെത്തി.
വധുവിന്റെ വീട്ടുകാർ വരനോട് സത്യം പറയാൻ നിർബന്ധിക്കുന്നത് വരെ ഈ നാടകം തുടര്‍ന്നു. ഒടുവില്‍ അഞ്ച് മണിക്കൂറിന് ശേഷമാണ് യുവാവ് കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. വിവാഹം കഴിക്കാൻ താൽപ്പര്യമില്ലായിരുന്നുവെന്നാണ് യുവാവ് സമ്മതിക്കുകയായിരുന്നു. ഇതോടെ വധുവിന്‍റെ ബന്ധുക്കള്‍ യുവാവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും മറ്റ് വീട്ടുകാരുടെ ഇടപെടൽ മൂലം വഴക്ക് ഒഴിവായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam