
ദില്ലി: ട്രാൻസ്ജെൻഡർ നാടോടി നർത്തകി മഞ്ജമ്മ ജോഗതി (Manjamma Jogati) പത്മശ്രീ ബഹുമതി (Padma Shri) സ്വീകരിച്ചു. കലാരംഗത്തിന് നൽകിയ സംഭാവനകളെ മാനിച്ചാണ് മഞ്ജമ്മക്ക് പത്മശ്രീ ലഭിച്ചിരിക്കുന്നത്. രാഷ്ട്രപതി രാം നാഥ് കോവിന്ദിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്ന മഞ്ജമ്മയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ വൈറൽ താരം. രാഷ്ട്രപതി ഭവനിൽ വെച്ചാണ് പുരസ്കാരചടങ്ങ് നടന്നത്. വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്ത ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കി വൈറലാകുന്നത്.
വീഡിയോ ദൃശ്യത്തിൽ മഞ്ജമ്മ രാഷ്ട്രപതിയുടെ സമീപത്തേക്ക് നടന്നുചെല്ലുന്നതും അദ്ദേഹത്തിനെ അനുഗ്രഹിക്കുന്നതും കാണാം. മഞ്ജമ്മ അദ്ദേഹത്തിന് ശുഭാശംസകൾ നേരുന്നതാണെന്ന് വീഡിയോ കണ്ടവരെല്ലാം പറയുന്നു. പിന്നീട് ഊഷ്മളമായ ഒരു ചിരിയോടുകൂടെ പുരസ്കാരം സ്വീകരിക്കുന്നു. മഞ്ജമ്മയുടെ ആശംസയെ സന്തോഷത്തോടെ സ്വീകരിച്ചുവെന്ന് രാഷ്ട്രപതിയുടെ ചിരിയിൽ നിന്നും മനസ്സിലാക്കാം. കർണാടക ജനപദ അക്കാദമിയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ ട്രാൻസ്ജെൻഡർ വ്യക്തിയാണ് മഞ്ജമ്മ ജോഗതി.
സാമൂഹികവും സാമ്പത്തികവുമായ നിരവധി പ്രതിസന്ധികളോട് പോരാടിയാണ് ഇവരെത്തേടി പത്മ പുരസ്കാരമെത്തിയത്. മഞ്ജുനാഥ് ഷെട്ടി എന്നായിരുന്നു ആദ്യത്തെ പേര്. പിന്നീടാണ് മഞ്ജമ്മയായി മാറിയത്. കൗമാരത്തിലാണ് താൻ ഒരു സ്ത്രീയാണെന്ന് അവർ തിരിച്ചറിഞ്ഞത്. തുടർന്ന് യെല്ലമ്മ ദേവിയെ ആരാധിക്കുന്ന ക്ഷേത്രത്തിൽ കുടുംബാംഗങ്ങൾ ഇവരെ എത്തിച്ചു. ജോഗപ്പ ട്രാൻസ്ജെൻഡർ സമൂഹം ഇവിടെയാണുള്ളത്. ഈ സമൂഹത്തിലെ അംഗങ്ങൾ യെല്ലമ്മ ദേവിയെ വിവാഹം കഴിച്ചവരായിട്ടാണ് കരുതുന്നത്.
ദാരിദ്ര്യത്തിനും സാമൂഹിക ബഹിഷ്കരണത്തിനും അക്രമങ്ങൾക്കും ഇരയായി. ഈ പ്രതിസന്ധികളെയെല്ലാം നേരിട്ട് ജോഗതി കലാരൂപങ്ങൾ, നാടോടി സംഗീതം, മറ്റ് നൃത്തരൂപങ്ങൾ, ജനപദ ഗാനങ്ങൾ, സ്ത്രീദേവതകളെ സ്തുതിക്കുന്ന കന്നടഭാഷയിലെ ഗീതകങ്ങൾ ഇവയെല്ലാം അഭ്യസിച്ചു. ജോഗപ്പ ട്രാൻസ്ജെൻഡേഴ്സിന്റെ നൃത്തമാണ് ജോഗതി. 2006 ൽ കർണാടക ജനപദ അക്കാദമി അവാർഡ് ലഭിച്ചു. 13 വർഷത്തിന് ശേഷം, 2019 ൽ ജനപദ അക്കാദമി പ്രസിഡന്റായി. 2010 ൽ കർണാടക സർക്കാർ കന്നട രാജ്യോത്സവ പുരസ്കാരം നൽകി ആദരിച്ചു. ഈ വർഷത്തെ 7 പത്മവിഭൂഷൺ, 10 പത്മഭൂഷൺ,102 പത്മശ്രീ പുരസ്കാരങ്ങൾ എന്നിവ ഇന്ന് രാഷ്ട്രപതി സമ്മാനിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam