
ഹരിയാന: വളർത്തുനായകളായ സ്വീറ്റിയുടെയും ഷേരുവിന്റെ വിവാഹമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറൽ. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശികളായ ദമ്പതികളാണ് അയൽപക്കത്തെ ഷേരു എന്ന നായയുമായി തങ്ങളുടെ വളർത്തുനായ സ്വീറ്റിയുടെ വിവാഹം നടത്തിയത്. പരമ്പരാഗത ഇന്ത്യൻ വിവാഹത്തിന്റെ എല്ലാ ആഘോഷങ്ങളും ആചാരങ്ങളും ഉൾപ്പെടുത്തിയായിരുന്നു ഇരുവരുടെയും വിവാഹം. പാലം വിഹാർ എക്സ്റ്റൻഷനിലെ ജിലേ സിംഗ് കോളനിയിൽ നടന്ന വിവാഹത്തിന് 100 പേരെയാണ് അതിഥികളായി ക്ഷണിച്ചത്.
ഹൽദി ഉൾപ്പെടെയുള്ള ആഘോഷങ്ങളും വിവാഹത്തിന് സംഘടിപ്പിച്ചിരുന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ, നൃത്തം ചെയ്താണ് ക്ഷണിക്കപ്പെട്ടവർ ഈ വിവാഹത്തിൽ പങ്കെടുത്തത്. ''വളർത്തുമൃഗങ്ങളെ ഞങ്ങൾക്ക് വളരെ ഇഷ്ടമാണ്. ഞങ്ങൾക്ക് കുട്ടികളില്ല. സ്വീറ്റിയെ എന്റെ മകളെപ്പോലെ കരുതിയാണ് ഞാൻ വളർത്തുന്നത്. സ്വീറ്റിയുടെ വിവാഹത്തെക്കുറിച്ച് എല്ലാവരും അഭിപ്രായം പറഞ്ഞു. അങ്ങനെയാണ് നാലു ദിവസം കൊണ്ട് വിവാഹം തീരുമാനിച്ചത്. എല്ലാ ആചാരങ്ങളോടും കൂടെ വിവാഹം നടത്തണമെന്നും തീരുമാനിച്ചിരുന്നു.'' സ്വീറ്റിയുടെ ഉടമയായ സവിത പറയുന്നതിങ്ങനെ. നവംബർ 14 നായിരുന്നു സ്വീറ്റിയുടെയും ഷേരുവിന്റെയും വിവാഹം.
''കഴിഞ്ഞ എട്ട് വർഷമായി ഷേരു ഞങ്ങൾക്കൊപ്പമുണ്ട്. ഞങ്ങളുടെ മകനെപ്പോലെയാണ് അവനെ പരിപാലിക്കുന്നത്. അയൽക്കാരുമായി വിവാഹത്തെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തിരുന്നു. പെട്ടെന്നാണ് ഇവർ തമ്മിലുള്ള വിവാഹം തീരുമാനിക്കുന്നത്.'' ഷേരുവിന്റെ ഉടമ മനിത പറയുന്നു. സന്തോഷാശ്രുക്കളോടെയാണ് സ്വീറ്റിയുടെയും ഷേരുവിന്റെയും വിവാഹത്തിൽ പങ്കെടുക്കുന്ന മനിതയെയും സവിതയെയും വീഡിയോ ദൃശ്യങ്ങളിൽ കാണാം. വിവാഹച്ചടങ്ങിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ യൂട്യൂബില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam