
ചെന്നൈ: ചെന്നൈയിലെ ടെക്സ്റ്റൈൽസിൽനിന്ന് മോഷണം പോയ വിലകൂടിയ സാരികൾ തിരികെ ലഭിച്ചു. സ്ത്രീ സംഘമാണ് ടെക്സ്റ്റൈൽസിൽ നിന്ന് വിലകൂടിയ സാരികൾ മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം വിജയവാഡ പൊലീസാണ് ചെന്നൈ ശാസ്ത്രി നഗർ സ്‌റ്റേഷനിലേക്ക് സാരികൾ അയച്ചു നൽകിയത്. ഒക്‌ടോബർ 28 നായിരുന്നു ചെന്നൈ ബസന്ത് നഗറിലെ ടെക്സ്റ്റൈൽസിൽ നിന്ന് മോഷണം. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയ സമയത്താണ് സാരികൾ എത്തിയത്. സ്ഥാപനത്തിലെ സിസിടിവി ക്യാമറയിലാണ് സ്ത്രീ സംഘം വിലകൂടിയ സാരികൾ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്.
കടയിലേക്ക് ആറോളം സ്ത്രീകൾ എത്തുകയും വസ്ത്രം വാങ്ങാനെന്ന വ്യാജേന സെയിൽസ് ജീവനക്കാരുമായി സംസാരിക്കുകയും ചെയ്തു. അതിനിടെ കൂട്ടത്തിലെ രണ്ട് സ്ത്രീകൾക്ക് തങ്ങൾ ധരിച്ചിരുന്ന സാരിയുടെ അടിയിലേക്ക് പട്ട് സാരികളുടെ കെട്ടുകൾ ഒളിപ്പിക്കുകയും ചെയ്തു. ഇവരുടെ ചെയ്തികൾ കാണാതിരിക്കാൻ മറ്റ് സ്ത്രീകൾ തന്ത്രപരമായി മറ നിന്നു. നാല് മിനിറ്റ് ദൈർഘ്യമുള്ളതാണ് ദൃശ്യങ്ങൾ. മോഷണം പോയ സാരികളുടെ വില ഏകദേശം 2 ലക്ഷം രൂപയോളം വരുമെന്ന് പൊലീസ് പറഞ്ഞു. സംഘത്തിൽ ആറോ ഏഴോ സ്ത്രീകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും , എല്ലാവരും സാരിയാണ് ധരിച്ചിരുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അവർ മോഷ്ടിച്ച സാരികളുടെ വില ഒന്നിന് 30,000-ത്തിന് മുകളിലാണ്. ചില സാരികളുടെ വില 70000 രൂപയായിരുന്നെന്നും പൊലീസ് പറഞ്ഞു.
Read More.... കള്ളപ്പണം വെളുപ്പിച്ച ഹീറോ മുതലാളിയെ 'സീറോ'യാക്കി ഇഡി! കണ്ടുകെട്ടിയത് 24.95 കോടിയുടെ സ്വത്ത്!
സംഘം വിജയവാഡയിൽ നിന്നുള്ളവരാണെന്ന് സംശയിച്ച ചെന്നൈ പൊലീസ് അവിടെയുള്ള പൊലീസുമായി ബന്ധപ്പെട്ടു. കുടുങ്ങുമെന്നായതോടെ കേസിൽ നിന്ന് രക്ഷപ്പെടാൻ സാരികൾ തിരികെ അയക്കാമെന്ന വാഗ്ദാനവുമായി സ്ത്രീകൾ രംഗത്തെത്തി. പ്രതികളെ വിജയവാഡ പൊലീസ് തിരിച്ചറിഞ്ഞു. ദീപാവലിക്ക് ശേഷം വിജയവാഡയിലെത്തി സംഘത്തെ അറസ്റ്റ് ചെയ്യാൻ ചെന്നൈ പൊലീസ് തിരിച്ചേക്കും. ഉത്സവസമയത്ത് സ്ത്രീകൾ മോഷണത്തിനായി മറ്റ് നഗരങ്ങളിലേക്ക് പോകാറുണ്ടെന്ന് വിജയവാഡ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ചയച്ച സാരികളുടെ വില ഏഴ് ലക്ഷത്തിലധികം വരും. ഇത് മറ്റ് കടകളിലും സംഘം മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam