മാനന്തവാടി:വയനാട്ടില്‍ ശക്തമായ മഴ തുടരുകയാണ്. ഇന്നലെ ഉച്ചവരെ കാര്യമായ മഴയില്ലായിരുന്ന വയനാട്ടിലെ പ്രദേശങ്ങളില്‍ ശക്തമായ മഴയാണ്. പനമരം പടിഞ്ഞാറത്തറ,കോട്ടത്തറ,കൊഴുമറ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ ദുരിതം. ബാണാസുര അണക്കെട്ടിന്‍റെ ഷട്ടര്‍ കൂടുതല്‍ തുറക്കുന്നത് മൂലം ഇവിടെയാണ് ഏറ്റവും കൂടുതല്‍ വെള്ളമെത്തുന്നത്.
ബാണാസുരസാഗര്‍ ഡാമിന്‍റെ ഷട്ടര്‍ 255 സെന്‍റീമീറ്ററാണ് നിലവില്‍ തുറന്നിട്ടുള്ളത്. നാലുഷട്ടറും ഘട്ടംഘട്ടമായി ഉയര്‍ത്താനുള്ള അനുവാദം ഡാം സുരക്ഷാ അതോറിറ്റി തേടിക്കഴിഞ്ഞു. 285 സെന്‍റീമീറ്ററായി ഷട്ടര്‍ തുറക്കാനാണ് ശ്രമം. ഇതോടെ പനമരം, കോട്ടത്തറ പടിഞ്ഞാറത്തറ തുടങ്ങിയ പ്രദേശങ്ങളില്‍ അധികമായി വെള്ളമെത്തും. കാരാപുഴ എട്ടുമണിയോടെ 20 സെന്‍റീമീറ്ററായി തുറക്കും. കാരാപ്പുഴയുടെ ഷട്ടറുകള്‍ തുറക്കുന്നത് പടിഞ്ഞാറത്തറ, പനമരം, കോട്ടത്തറ തുടങ്ങിയ പ്രദേശങ്ങളില്‍ അധിക വെള്ളമെത്തുന്നതിന് കാരണമാകും.
മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് മാനന്താവാടി,താമരശ്ശേരി ചുരങ്ങളില്‍ പലയിടത്തും ഗതാഗതം തടസപ്പെട്ടു. കാരാപ്പുഴ, ബാണാസുരസാഗര്‍ അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴയാണ്.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മുന്‍ വയനാട് കളക്ട്രര്‍ കേശവേന്ദ്രകുമാര്‍ ജില്ലയില്‍ എത്തിയിട്ടുണ്ട്. പീലിക്കാവില്‍ മണ്ണിടിച്ചില്‍ കൂടുകയാണ്. മാനന്താവാടിയുള്ള പേര്യ, പാല്‍ ചുരങ്ങളിലും കോഴിക്കോട് താമരശ്ശേരി ചുരങ്ങളിലും മണ്ണിടിച്ചിലാണ്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കും. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള അതീവ ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. കൂടുതല്‍ ക്യാമ്പുകള്‍ ജില്ലയില്‍ തുടങ്ങാനുള്ള പദ്ധതിയിലാണ് റവന്യു അധികൃതര്‍. മാനന്തവാടി കല്‍പ്പറ്റ റോഡിലും, തലശ്ശേരി മാനന്താവാടി റോഡിലും പലയിടങ്ങളിലായി വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam