ടി പി സെൻകുമാറിന് നമ്പി നാരായണനോട് എന്താണിത്ര വിരോധം?

By Web TeamFirst Published Jan 26, 2019, 7:00 PM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് നമ്പി നാരായണനും സെൻകുമാറും നേർക്കുനേർ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ വാക്പോര്. 

തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് നമ്പി നാരായണനും ടി പി സെൻകുമാറും മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ രാഷ്ട്രീയവൃത്തങ്ങളിൽ സജീവമായിരുന്നു. എൽഡിഎഫ് സ്ഥാനാർഥിയായി നമ്പി നാരായണനും എന്‍ഡിഎ സ്ഥാനാർഥിയായി ടി പി സെൻകുമാറും മത്സരിക്കുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു രാഷ്ട്രീയലോകം. 

ചാരക്കേസിലെ അന്വേഷണം അവസാനിച്ചിട്ടും, കോടതി കുറ്റവിമുക്തനാക്കിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മുൻ പൊലീസ് മേധാവി ടി പി സെൻകുമാർ രൂക്ഷമായ ഭാഷയിലാണ് നമ്പി നാരായണനെ വിമർശിക്കുന്നത്. ഐഎസ്ആർഒ ചാരക്കേസ് പുനരന്വേഷിക്കരുതെന്ന് കോടതി നിർദേശിച്ചിട്ടും സെൻകുമാർ അന്വേഷണവുമായി മുമ്പ് മുന്നോട്ടു പോയിരുന്നു. ചാരക്കേസ് അന്വേഷിക്കാൻ നായനാർ സർക്കാർ തീരുമാനിച്ചിരുന്നില്ലെന്നും മന്ത്രിസഭായോഗം തീരുമാനിക്കുന്നതിന് മുമ്പ് കോടതി അത് വിലക്കിയിരുന്നെന്നും നമ്പി നാരായണൻ നേരത്തേ പറഞ്ഞിരുന്നതാണ്. സെൻകുമാറിനെതിരെ നമ്പി നാരായണൻ ഹൈക്കോടതിയിൽ മാനനഷ്ടക്കേസും നൽകിയിരുന്നു.

വാക്പോരിന് പിന്നാലെ രാഷ്ട്രീയവിവാദം

നമ്പി നാരായണനെതിരെ സെൻകുമാർ നടത്തിയ പരാമർശങ്ങൾക്കെതിരെ വ്യാപകമായ പ്രതിഷേധമാണുയർന്നത്. ഇപ്പോൾ ബിജെപി പാളയത്തിലുള്ള സെൻകുമാറിന്‍റെ പരാമർശങ്ങളിൽ നിന്ന് ബിജെപി സംസ്ഥാനപ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ളയാകട്ടെ ശ്രദ്ധാപൂർവം വിട്ടു നിന്നു. നമ്പി നാരായണന് പുരസ്കാരം നൽകിയത് രാഷ്ട്രപതിയാണെന്നും തനിക്ക് സെൻകുമാറിന്‍റെ പരാമർശത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നുമാണ് പി എസ് ശ്രീധരൻ പിള്ള പറഞ്ഞത്. 

എന്നാൽ എൽഡിഎഫ് സെൻകുമാറിനെതിരെ ആഞ്ഞടിച്ചു. സെൻകുമാറിന് മോഹിച്ച അവാർഡ് കിട്ടാത്തതിന്‍റെ പ്രശ്നമാണെന്നും അസഹിഷ്ണുതയാണെന്നും മന്ത്രി ഇ പി ജയരാജൻ ആരോപിച്ചു. നമ്പി നാരായണൻ ജീവിതത്തിലെല്ലാം നഷ്ടപ്പെട്ട് നിന്നപ്പോൾ സുഖിച്ചയാളാണ് സെൻകുമാറെന്നും, ഒരു സാധു മനുഷ്യനെ പീഡിപ്പിച്ചത് ആരാണെന്ന് ഇപ്പോൾ വ്യക്തമായെന്നും കെ ബി ഗണേഷ് കുമാർ എംഎൽഎ പ്രതികരിച്ചു. സെൻകുമാറിന്‍റെ പക്കൽ നമ്പി നാരായണനെതിരെ തെളിവുണ്ടെങ്കിൽ അത് ഹാജരാക്കട്ടെയെന്നായിരുന്നു സിപിഎം പിബി അംഗം എം എ ബേബി പ്രതികരിച്ചത്. 

നമ്പി നാരായണൻ മത്സരിക്കുമോ?

രാഷ്ട്രീയത്തിലേക്കേ ഇല്ലെന്നും താൻ ചോദിച്ചവരൊക്കെ രാഷ്ട്രീയത്തിലിറങ്ങരുതെന്ന് തന്നോട് പറയുകയാണ് ചെയ്തതെന്നും പറയുന്നു നമ്പി നാരായണൻ. മത്സരിക്കുമോ എന്ന് ചോദിച്ച് ഇതുവരെ തന്നെ ആരും, ഒരു രാഷ്ട്രീയപാർട്ടിയും സമീപിച്ചിട്ടില്ലെന്നും നമ്പി നാരായണൻ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു നമ്പി നാരായണന്‍റെ പ്രതികരണം. 

സെൻകുമാർ പറഞ്ഞതെന്ത്?

നമ്പി നാരായണന് പദ്മഭൂഷൻ നൽകിയത് അമൃതിൽ വിഷം വീണ പോലെയാണ്. ഇങ്ങനെ പോയാൽ ഗോവിന്ദച്ചാമിക്കും അമീറുൽ ഇസ്ലാമിനും ഇക്കൊല്ലം വിട്ടുപോയ മറിയം റഷീദയ്ക്കും പദ്മവിഭൂഷൻ കിട്ടുമോ? നമ്പി നാരായണൻ ഐഎസ്ആർഒയ്ക്ക് വേണ്ടി എന്താണ് കാര്യമായ ഒരു സംഭാവന നൽകിയത്? ചാരക്കേസ് വീണ്ടും അന്വേഷിക്കേണ്ടി വന്നപ്പോഴും അതിന് മുമ്പും ഇക്കാര്യം ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻ നായരടക്കമുള്ളവരോട് താൻ ചോദിച്ചതാണ്. ഇതിനുള്ള ഉത്തരം അവാർഡ് സ്പോൺസർ ചെയ്തവരും അവാർഡ് കൊടുത്തവരും പറയണം. ചാരക്കേസിനെക്കുറിച്ച് സുപ്രീംകോടതി നിർദേശപ്രകാരം ജുഡീഷ്യൽ അന്വേഷണം പുരോഗമിക്കുകയാണ്. 

മനുഷ്യന് ഗുണമുണ്ടാകുന്ന പല കണ്ടുപിടിത്തങ്ങളും നടത്തിയ പലർക്കും അവാർഡ് കൊടുക്കുന്നില്ല. പച്ചവെള്ളത്തിൽ നിന്ന് ഹൈഡ്രജനും ഓക്സിജനും വേർതിരിക്കുന്ന ഒരു കണ്ടുപിടിത്തം നടത്തിയയാൾ കോഴിക്കോട്ടുണ്ട്. അങ്ങനെയുള്ള പലർക്കും അവാർഡ് കൊടുത്തില്ല.

നമ്പി നാരായണൻ പറഞ്ഞ മറുപടി

സെൻകുമാർ യഥാർഥത്തിൽ മറുപടി അർഹിക്കുന്നില്ല. സെൻകുമാർ പറയുന്നതെല്ലാം അബദ്ധമാണ്. അദ്ദേഹം ആരുടെ ഏജന്‍റാണ് എന്നറിയില്ല. കേസിൽ പലർക്കും സ്വാർഥതാത്പര്യങ്ങളുണ്ട്. ചാരക്കേസ് പണ്ടേ കോടതി എഴുതിത്തള്ളിയതാണ്. എന്നെ കുറ്റവിമുക്തനാക്കിയതുമാണ്. എനിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും വ്യക്തമാക്കിയത്. സുപ്രീംകോടതി ഇപ്പോൾ നിയോഗിച്ച ജുഡീഷ്യൽ അന്വേഷണസമിതി ചാരക്കേസ് അട്ടിമറിച്ചതെങ്ങനെ എന്നാണ് അന്വേഷിക്കുന്നത്. എങ്ങനെയാണ് ചാരക്കേസ് വ്യാജമായി നിർമിച്ചത് എന്നാണ് അവരന്വേഷിച്ചുകൊണ്ടിരിക്കുന്നത്. അല്ലാതെ ചാരക്കേസല്ല. 

ഞാൻ ഒരു കോടി രൂപയുടെ നഷ്ടപരിഹാരക്കേസ് കൊടുത്തിട്ടുണ്ട്, അതിൽ സെൻകുമാർ പ്രതിയാണ്. ഞാൻ പറഞ്ഞ ആരോപണങ്ങൾക്ക് മറുപടി അദ്ദേഹം കോടതിയിൽ പറയേണ്ടതാണ്. 

 

click me!