
ദില്ലി: ആംആദ്മിയുടെ പ്രാദേശിക തെരെഞ്ഞടുപ്പ് സ്ഥാനാർത്ഥിയായ ഹർവിന്ദർ സിങ് എന്ന അലിയാസ് ഹിന്ദയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ അടക്കം മുന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദയുടെ ഭാര്യ കിർണാപാൽ കൗർ(32),സഹായികളായ മഖാൻ രാം(37),ചാംകൗർ സിങ്(26), ജെയ്മൽ സിങ്(20 )എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കിർണാ പാലിന്റെ 14 വയസ്സായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിനാണ് ജെതുകെയിലുള്ള സ്വവസതിയിൽ വെച്ച് ഹിന്ദ കൊല്ലപ്പെടുന്നത്. ഹിന്ദയുടെ ഭാര്യ കിർണാപാല്‍ ഡ്രൈവറായ സന്ദീപ് കൗർ(35) എന്നയാളുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് ഇരുവരും വിവാഹം കഴിക്കാൻ തിരുമാനിക്കുകയും എന്നാൽ ഹിന്ദ ഈ ബന്ധത്തെ എതിർത്തിർക്കുകയും ചെയ്തിരുന്നു. തുടർന്ന് തങ്ങളുടെ വിവാഹത്തിന് വിലങ്ങുതടിയായി നിൽക്കുന്ന ഹിന്ദയെ എന്നന്നെക്കുമായി ഇല്ലാതാക്കാൻ കിർണാപാൽ തീരുമാനിച്ചു. അതിനായി മഖാൻ, ചാംകൗർ, ജെയ്മൽ എന്നീ വാടക കൊലയാളികളെ സഹായത്തിനായി വിളിക്കുകയുമായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് നാനക് സിങ് പറഞ്ഞു.
സംഭവ ദിവസം കിർണാപാൽ ഹിന്ദക്ക് ഉറക്ക ഗുളിക കലർത്തിയ മിശ്രിതം കുടിക്കാൻ നൽകുകയായിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ ഹിന്ദയുടെ മുഖത്ത് സംഘം തലയിണ കൊണ്ട് അമർത്തി പിടിക്കുകയും ശേഷം ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിക്കുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തെ തുടർന്ന് വിവിധ മേഖലയിൽ നിന്ന് നിരവധി പേർ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്നാരോപിച്ച് ആംആദ്മി പാർട്ടി മുതിർന്ന നേതാവ് രംഗത്തെത്തിയിരുന്നു. എന്നാൽ കൊലക്ക് പിന്നിൽ യാതൊരു വിധ രാഷ്ട്രീയ വൈരാഗ്യവും ഇല്ലെന്ന് നാനക് സിങ് വ്യക്തമാക്കി.
ഓരോ വാടക കൊലയാളിക്കും കിർണാപാൽ 50,000രൂപ വെച്ച് നൽകിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ തുക സംഘത്തിന്‍റെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ തനിക്ക് കൊലയിൽ ബന്ധമില്ലെന്ന് കാണിച്ച് പൊലീസിൽ കള്ള മൊഴി നൽകി അന്വേഷണ ഉദ്യേഗസ്ഥരെ കിർണാപാൽ തെറ്റിദ്ധരിപ്പിച്ചിരുന്നു. തുടർന്ന് സിസിടിവിയുടെ സഹായത്തോടെ കൊലയിൽ ഇവരുടെ പങ്ക് ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam