എംഎൽഎ പി.ബി. അബ്ദുൾ റസാഖ് മരിച്ച സാഹചര്യത്തിൽ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരാൻ താല്പര്യം ഉണ്ടോ എന്ന് കെ.സുരേന്ദ്രനോട് ഹൈക്കോടതി.
കൊച്ചി: എംഎൽഎ പി.ബി. അബ്ദുൾ റസാഖ് മരിച്ച സാഹചര്യത്തിൽ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരാൻ താല്പര്യം ഉണ്ടോ എന്ന് കെ.സുരേന്ദ്രനോട് ഹൈക്കോടതി. രണ്ട് ദിവസത്തിനകം തീരുമാനം അറിയിക്കാമെന്ന് സുരേന്ദ്രൻ ഹൈക്കോടതിയെ അറിയിച്ചു. കേസ് ബുധനാഴ്ച കോടതി പരിഗണിക്കും.
കള്ളവോട്ട് നേടിയാണ് അബ്ദുൾ റസാഖിന്റെ വിജയമെന്നും അതിനാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രന്റെ ഹര്‍ജി. മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് നേടിയിട്ടുണ്ടെന്നാണ് സുരേന്ദ്രന്റെ വാദം.
89 വോട്ടിനാണ് കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. അബ്ദുള്‍ റസാഖിന്റെ മരണത്തോടെ 6 മാസത്തിനുള്ളില്‍ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്നതിൽ നിർണായകമാണ് ഹര്‍ജി. സുരേന്ദ്രൻ ഹർജി പിൻവലിച്ചാൽ തെരഞ്ഞെടുപ്പു നടപടികളുമായി കമ്മിഷനു മുന്നോട്ടു പോകാം. അല്ലെങ്കിൽ കോടതി തീർപ്പിനായി കാത്തിരിക്കേണ്ടി വരും.