
കോഴിക്കോട്: കോഴിക്കോട്ട് ഇരുപത്തിരണ്ടുകാരിയെ കാമുകന്‍റെ ബന്ധുക്കള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റ യുവതി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികില്‍സയിലാണ്. പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് യുവതിയും ബന്ധുക്കളും ആരോപിച്ചു.
കോഴിക്കോട് മാത്തോട്ടം സ്വദേശിയായ ഇരുപത്തിരണ്ടുകാരിക്കാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശി ആഷിഫിന്‍റെ ബന്ധുക്കളില്‍നിന്ന് മര്‍ദ്ദനമേറ്റത്. രണ്ടു വര്‍ഷം മുന്പ് ആഷിഫില്‍നിന്ന് ഗര്‍ഭിണിയായ യുവതി തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ആഷിഫിന്‍റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.
യുവതി ഗര്‍ഭിണിയായതോടെ ഗള്‍ഫിലേക്ക് മുങ്ങിയ ആഷിഫിനെതിരെ കോഴിക്കോട് കസബ പൊലീസ് പീഡനക്കുറ്റത്തിന് കേസെടുത്തിരുന്നു. കഴിഞ്ഞ മാസം നാട്ടിലേക്ക് മടങ്ങും വഴി ചെന്നൈ വിമാനത്താവളത്തില്‍ വച്ച് പൊലീസിന്‍റെ പിടിയിലായ ആഷിഫ് കോഴിക്കോട് ജില്ലാജയിലില്‍ റിമാന്‍ഡിലായിരുന്നു. കുട്ടിയുടെ പിതാവ് താനെന്ന് തെളിയിച്ചാല്‍ വിവാഹം കഴിക്കാമെന്ന് ആഷിഫ് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് ആഷിഫിന്‍റെ വീട്ടിലെത്തിയതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.
മർദ്ദനമേറ്റയുടന്‍ തരൂരങ്ങാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്. അതേസമയം, തിരൂരങ്ങാടി സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നും സംഭവദിവസം തന്നെ ഡിസ്ചാര്‍്ജ് വാങ്ങിയതിനാല്‍ യുവതിയുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞില്ലെന്നും ബീച്ച് ആശുപത്രിയിലത്തി ഉടന്‍ മൊഴി രേഖപ്പെടുത്തുമെന്നും തിരൂരങ്ങാടി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam