
തിരുവനന്തപുരം: ഐഎഫ്എഫ്കെയിലേക്കുള്ള സിനിമ സെലക്ഷൻ നടപടികൾക്കിടെ പ്രമുഖ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. ജൂറി അംഗമായ ചലച്ചിത്ര പ്രവർത്തക മറ്റൊരു ജൂറിയംഗത്തിനെതിരെ മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.
ഡിസംബർ 13ന് ആരംഭിക്കുന്ന 30ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള മലയാളം ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിനിടെ കഴിഞ്ഞ മാസം ആദ്യവാരമാണ് പരാതിക്ക് ആസ്പദമായ സംഭവം. പരാതിക്കാരിയും ആരോപണവിധേയനും ജൂറി അംഗങ്ങളാണ്. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങൾ താമസിച്ചിരുന്നത്. സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് മുറിയിൽ വച്ച് പ്രമുഖ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
മുഖ്യമന്ത്രി പരാതി കന്‍റോണ്‍മെന്‍റ് സ്റ്റേഷന് കൈമാറി. കന്‍റോണ്‍മെന്‍റ് പൊലീസ് ചലച്ചിത്രപ്രവർത്തകയോട് വിവരം തേടി. മുഖ്യമന്ത്രിക്ക് നൽകിയ പരാതി ചലച്ചിത്രപ്രവർത്തക പൊലീസിനോടും ആവർത്തിച്ചു. കന്‍റോണ്‍മെന്‍റ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹോട്ടലിൽ നിന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. കേസിൽ എഫ്ഐആർ ഉടൻ രജിസ്റ്റർ ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam