
ന്യൂയോര്‍ക്ക്: മൂന്ന് നവജാത ശിശുക്കളെയടക്കം അഞ്ചുപേരെ കുത്തിപ്പരുക്കേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്പത്തിരണ്ടുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്കില്‍ അനധികൃതമായി നഴ്‌സറിയായി പ്രവര്‍ത്തിച്ചിരുന്ന വീട്ടിലാണ് സംഭവം. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിക്കായിരുന്നു സംഭവം നടന്നത്.
കൃത്യം നടത്തിയതിനുശേഷം ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച സ്ത്രീയുൾപ്പെടെ ആക്രമണത്തിൽ പരുക്കേറ്റ മുഴുവനാളുകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അതേസമയം സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും കേസിൽ പിടികൂടിയ സ്ത്രീയെ മാനസിക പരിശോധനയ്ക്ക് വിധേയയാക്കിയതായും പൊലീസ് കൂട്ടിച്ചേർത്തു.
മൂന്നു ദിവസവും ഒരു മാസവും പ്രായമുള്ള രണ്ടു പെണ്‍കുട്ടികളെ വയറ്റില്‍ കുത്തേറ്റ നിലയിലാണ് കണ്ടെത്തിയത്. 20 ദിവസം പ്രായമുള്ള മറ്റൊരു കുട്ടിയുടെ ചെവിയിലും ചുണ്ടിലും താടിയിലുമാണ് കുത്തേറ്റത്. കുട്ടികളിലൊരാളുടെ പിതാവും നഴ്‌സറിയിലെ മറ്റൊരു ജീവനക്കാരിക്കും കുത്തേറ്റിട്ടുണ്ട്. രക്തം വാര്‍ന്നൊഴുകി അബോധാവസ്ഥയിലാണ് കൃത്യം നടത്തിയ സ്ത്രീയെ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍നിന്നും കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്നും അക്രമണത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam