അമേരിക്കൻ, ഇസ്രയേൽ ആക്രമണ ഭീഷണികൾക്കിടയിൽ, ഇറാനും റഷ്യയും ചൈനയും ഹോർമൂസ് കടലിടുക്കിൽ 'മാരിടൈം സെക്യുരിറ്റി ബെൽറ്റ്' എന്ന പേരിൽ സംയുക്ത നാവികാഭ്യാസം നടത്തുന്നു. ഇറാനെ ആക്രമിക്കുന്നത് തീക്കളിയാകുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി

ടെഹ്റാൻ: അമേരിക്കൻ ആക്രമണ ഭീഷണിക്കിടെ ഇറാന് പിന്നിൽ അണിനിരന്ന് റഷ്യയും ചൈനയും. ഇറാൻ - റഷ്യ - ചൈന സംയുക്ത നാവികാഭ്യാസം അമേരിക്കക്കടക്കമുള്ള വലിയ താക്കീതായി. ഇറാനെതിരെ ആക്രമണത്തിന് അമേരിക്കൻ - ഇസ്രയേൽ സേനകൾ പൂർണ്ണ സജ്ജമെന്ന റിപ്പോർട്ടുകൾക്കിടയിലായിരുന്നു ഇറാൻ - റഷ്യ - ചൈന സംയുക്ത നാവികാഭ്യാസം. മാരിടൈം സെക്യുരിറ്റി ബെൽറ്റ് എന്ന പേരിലുള്ള സംയുക്താഭ്യാസമാണ് റഷ്യയും ചൈനയും ഇറാനും ചേടന്ന് ഹോർമൂസ് കടലിടുക്കിൽ നടത്തുന്നത്. ഇറാനെതിരായ യുദ്ധമുണ്ടായാൽ അത് തീക്കളിയാകുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകി.

വിശദവിവരങ്ങൾ

റഷ്യയും ഇറാനും ചേർന്നുള്ള സംയുക്ത നാവികാഭ്യാസം ഒമാൻ കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻ തീരത്തുമായാണ് നടക്കുന്നത്. മാരിടൈം സെക്യുരിറ്റി ബെൽറ്റ് എന്ന പേരിലുള്ള സംയുക്താഭ്യാസമാണ് റഷ്യയും ചൈനയും ഇറാനും ചേടന്ന് ഹോർമൂസ് കടലിടുക്കിൽ നടത്തുന്നത്. ഇറാന്റെ നാവികാഭ്യാസത്തിന്റെ ഭാഗമായി മേഖലയിലൂടെ പറക്കുന്ന വൈമാനികർക്ക് നേരത്തെ ഇറാൻ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇറാനെ ആക്രമിക്കുന്നത് തീക്കളിയാകുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. മേഖലയിൽ ആരും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും പ്രത്യാഘാതം നല്ലതാകില്ലെന്നും വിദേശകാര്യമന്ത്രി സെർജി ലെവറവ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ആണവോർജ്ജ മേദാവിയെ കണ്ട ഇറാൻ സംഘത്തിനൊപ്പവും റഷ്യ, ചൈന പ്രതിനിധികൾ ഉണ്ടായിരുന്നു. അതേസമയം മിഡിൽ ഈസ്റ്റിലേക്ക് അമേരിക്ക അയക്കുന്ന യു എസ് എസ് ജെറാൾഡ് ഫോർഡ് ഈ ആഴ്ച്ച അവസാനമോ അടുത്ത ആഴ്ച്ച ആദ്യമോ എത്തുമെന്നാണ് വിവരം. ഇറാന്റെ തിരിച്ചടി ഉണ്ടായാൽ ചെറുക്കാൻ ഇസ്രയേൽ തീരത്താണ് പടക്കപ്പൽ നിലയുറപ്പിക്കുക. ഏത് നിമിഷവും സജ്ജമെന്നാണ് അമേരിക്കൻ - ഇസ്രയേൽ സൈനിക വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ.