ജെഫ്രി എപ്സ്റ്റീന്‍ കേസിലെ വെളിപ്പെടുത്തലുകളെ തുടർന്ന് ബ്രിട്ടീഷ് രാജകുടുംബാംഗമായ ആന്‍ഡ്രു രാജകുമാരൻ അറസ്റ്റിലായതിൽ പ്രതികരിച്ച് അതിജീവിതയുടെ സഹോദരൻ. 7 വയസുള്ള സമയത്ത് 3 തവണ ആൻഡ്രൂ രാജകുമാരൻ തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതി.

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രു മൗണ്ട്ബാറ്റൺ വിന്‍ഡ്സ‍റിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി കേസിലെ പരാതിക്കാരി വിര്‍ജീനിയ ജിയുഫ്രെയുടെ കുടുംബം. രാജകുടുംബാംഗങ്ങളായാലും നിയമത്തിന് മുകളിലായി ആരും ഇല്ല. തകർന്നു പോയ ഞങ്ങളുടെ ഹൃദയത്തിന് ആശ്വാസമാണ് ഇന്നത്തെ നടപടിയെന്ന് വിർജീനിയയുടെ സഹോദരൻ പ്രതികരിച്ചു. ആൻഡ്രൂ ഒരിക്കലും രാജകുമാരനായിരുന്നില്ല. ലോകമെമ്പാടുമുള്ള അതിജീവിതർക്കായാണ് വിര്‍ജീനിയ ഇത് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജെഫ്രി എപ്സ്റ്റീന്‍ കേസിലെ വെളിപ്പെടുത്തലുകളെ തുടർന്നായിരുന്നു അറസ്റ്റ്. ആൻഡ്രൂവിന്‍റെ 66-ാം ജന്മദിനത്തിൽ പുലർച്ചെയാണ് അറസ്റ്റുണ്ടായത്.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാണ് കേസ്. അതിജീവിതക്ക് 17 വയസുള്ള സമയത്ത് 3 തവണ ആൻഡ്രൂ രാജകുമാരൻ തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാൽ ആന്‍ഡ്രൂ ഇത് നിഷേധിച്ചു. അതേ സമയം, സമഗ്രമായ വിലയിരുത്തലിന് ശേഷമാണ് അറസ്റ്റെന്ന് തെംസ് വാലി പൊലീസ് പറഞ്ഞു. 2010 ൽ ആൻഡ്രൂ ധനകാര്യ വിദഗ്ധനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റീന് വ്യാപാര റിപ്പോർട്ടുകൾ അയച്ചുവെന്ന റിപ്പോർട്ട് വിലയിരുത്തിയാണ് അറസ്റ്റെന്നാണ് വിശദീകരണം. ഔദ്യോഗിക ഓഫീസ് ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ ഇപ്പോൾ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ഈ കുറ്റകൃത്യം അന്വേഷിക്കുമ്പോൾ സമഗ്രതയും വസ്തുനിഷ്ഠതയും ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും പൊലീസ് വ്യക്തമാക്കി.