
പൂനെ: പൂനെ ബാംഗ്ലൂർ ഹൈവേയിൽ പുരുഷന്മാരെ ഹണി ട്രാപ്പിൽ പെടുത്തുന്ന സംഘങ്ങൾ സജീവമാകുന്നു. രാത്രി കാലങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പുരുഷന്മാരെയാണ് ഇവർ കെണിയിൽ പെടുത്തുന്നത്. സംഭവത്തിൽ പൂനെ പൊലീസ് അന്വേഷണം ആരംഭിച്ചു. പൂനെ ബാംഗ്ഗൂർ ഹൈവേയിലെ കോലാപൂരിലാണ് പുരുഷന്മാരെ ഹണി ട്രാപ്പിൽപ്പെടുത്തുന്ന സംഘങ്ങൾ വിലസുന്നത്.
കഴിഞ്ഞ ആറുമാസത്തിനിടെ ഹൈവേയിൽ നടന്ന മോഷണങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഹണി ട്രാപ്പ് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. സംഭവങ്ങളെ കുറിച്ച് പൊലീസ് വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ. അടുത്തിടെ നടന്ന പിടിച്ചുപറിയിലും മോഷങ്ങളിലും ലഭിച്ച പരാതികളിൽ 10 കേസുകൾ തോന്നിയ ചില സംശയമാണ് ഹണീട്രാപ്പ് സംഘത്തിൽ എത്തിയത്.
ഈ പരാതിക്കാരെ വിളിച്ചു വരുത്തി വിശദമായി മൊഴിയെടുത്തതോടെയാണ് യഥാർത്ഥ കാര്യങ്ങൾ പുറത്തു വന്നത്. കാറിൽ ഒറ്റയ്ക്ക് യാത്രചെയ്യുന്ന പുരുഷൻമാരെയാണ് സംഘം ഉന്നംവെക്കുന്നത്. ഹൈവേയിൽ തനിച്ച് നിൽക്കുന്ന യുവതികൾ കാറിനു കൈ കാട്ടി തൊട്ടടുത്ത സ്ഥലത്തേക്ക് ലിഫ്റ്റ് ആവശ്യപ്പെടും. ഇംഗ്ലീഷ്, ഹിന്ദി മറാഠി ഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്ന യുവതികൾ യാത്രയ്ക്കിടെ സൗഹൃദം സ്ഥാപിച്ച് ഫോൺ നമ്പര്‍ കൈമാറും. ഇറങ്ങേണ്ട സ്ഥലത്ത് എത്തിയാൽ വീട്ടിലേക്ക് ക്ഷണിക്കും.
ക്ഷണം സ്വീകരിച്ച് ഒപ്പം പോകുന്നവരെ വിജനമായ സ്ഥലത്ത് എത്തിച്ച് സംഘത്തിലെ പുരുഷന്മാർക്ക് മുന്നിൽ എത്തിക്കും. ഭീഷണിപ്പെടുത്തിയും ആക്രമിച്ചും കൈയ്യിലുള്ളതെല്ലാം പിടിച്ചുപറിക്കും. ചിലർക്ക് മൊബൈൽ നമ്പറിൽ പിന്നീട് വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവങ്ങളും ഉണ്ട്. ഇത്തരക്കാരിൽ ചിലർക്ക് ലക്ഷങ്ങളാണ് നഷ്ടമായിട്ടുള്ളത്. മാനഹാനി ഭയന്ന് ഒന്നും പുറത്തു പറയാത്തവരാണ് ഏറെയും. എന്നാൽ ഭീഷണി ആവർത്തിക്കപ്പെടുമ്പോഴും കൂടുതൽ തുകയ്ക്ക് ആവശ്യം ഉയരുന്നതോടെയുമാണ് പൊലീസിൽ പരാതി എത്തുന്നത്. പരാതിക്കാർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam