ഒന്നും അറിഞ്ഞിരുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി കൊള്ളയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് തലയൂരാന്‍ നോക്കുന്ന വിശ്വ ഹിന്ദു പരിഷത്ത് നേതാവ് ചമ്പത് റായിക്ക് ഇരട്ട പ്രഹരമായിരിക്കുകയാണ് മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ് ലക്ഷ്മി നാരായണന്‍റെ പരാതി.
ന്യൂഡൽഹി: അയോധ്യ ക്ഷേത്രക്കൊള്ളയില്‍ വിശ്വ ഹിന്ദു പരിഷത്ത് ഉപാധ്യക്ഷന്‍ ചമ്പത് റായിക്ക് കുരുക്ക് കൂടുതല്‍ മുറുക്കി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ പരാതി. 5 കോടി വിലമതിക്കുന്ന സ്വര്‍ണ്ണത്തില്‍ തീര്‍ത്ത രാമചരിത മാനസം ചമ്പത് റായിയുടെ അറിവോടെ വഴിപാടായി നല്‍കിയെന്നും ഇപ്പോള്‍ ഒരു വിവരവുമില്ലെന്നും മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ് ലക്ഷ്മി നാരായണന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
ഒന്നും അറിഞ്ഞിരുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി കൊള്ളയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് തലയൂരാന്‍ നോക്കുന്ന വിശ്വ ഹിന്ദു പരിഷത്ത് നേതാവ് ചമ്പത് റായിക്ക് ഇരട്ട പ്രഹരമായിരിക്കുകയാണ് മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ് ലക്ഷ്മി നാരായണന്‍റെ പരാതി. ഇതിനിടെ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാക്കളെ വിളിച്ചു വരുത്തി ചോദ്യം ചെയ്ത് തെളിവ് വാങ്ങണമെന്ന വിചിത്ര ആവശ്യം വിഎച്ച്പി നേതൃത്വം പോലീസിന് മുന്നില്‍ വച്ചു.
പ്രാണ പ്രതിഷ്ഠക്ക് പിന്നാലെ 2024 ഏപ്രിലിലാണ് അയോധ്യ ക്ഷേത്രത്തില്‍ 151 കിലോ തൂക്കം വരുന്ന സ്വര്‍ണത്തില്‍ തീര്‍ത്ത ഗ്രന്ഥമായ രാമചരിത മാനസം വഴിപാടായി നല്‍കിയത്. ജീവിത കാലം നേടിയ സമ്പത്തും സ്വത്തുക്കളും ക്ഷേത്രത്തിന് നല്‍കുന്നുവെന്ന് പ്രകീര്‍ത്തിച്ച് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ലക്ഷ്മി നാരായണനെ പുകഴ്ത്തി പ്രത്യേക ലേഖനവും നല്‍കിയിരുന്നു. പ്രതിഷ്ഠക്ക് സമീപം രാമചരിത മാനസം വയ്ക്കണമെന്ന ഒറ്റ ആവശ്യമേ ലക്ഷ്മി നാരാണന്‍ ചമ്പത് റായയിയോട് ഉന്നയിച്ചിരുന്നുള്ളൂ. തന്‍റെ ആഗ്രഹം നടപ്പാക്കാത്തത് ചോദ്യം ചെയ്തപ്പോള്‍ കിട്ടുന്ന സംഭാവനകള്‍ മുഴുവന്‍ വിഗ്രഹത്തിന് ചുറ്റും വയ്ക്കാന്‍ കഴിയില്ലെന്നായിരുന്നത്രേ ചമ്പത് റായിയുടെ പ്രതികരണം. വഴിപാടിന് രസീതും നല്‍കിയില്ല.ക്ഷേത്ര കൊള്ള വിവാദമായതോടെയാണ് മുന്‍ ആഭ്യന്തര സെക്രട്ടറി പരാതിയും, എസ്ഐടിക്ക് മൊഴിയും നല്‍കിയത്.
അതേസമയം, ഇത്തരം ശക്തമായ മൊഴികളുണ്ടെങ്കിലും ചമ്പത് റായിയടക്കം ട്രസ്റ്റ് ഭാരവാഹികള്‍ക്കെതിരെ ഇനിയും കേസെടുത്തിട്ടില്ല. പ്രധാന പ്രതികളായ ടിന്നു യാദവിന്‍റെയും അവനാശ് ശുക്ലയുടെയും ഫൊറന്‍സിക് പരിശോധന പൂര്‍ത്തിയാക്കിയ ഫോണുകളില്‍ നിന്നും ചമ്പത് റായിയുടേയും ട്രസ്റ്റ് ഭാരവാഹികളുടേയും ഇടപെടല്‍ വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. ട്രസ്റ്റ് ഭാരവാഹികള്‍ നടത്തിയ ഭൂമി ഇടപാടുകളിലും ക്രമക്കേടുണ്ട്. തര്‍ക്കം നടക്കുന്ന ഭൂമി പോലും കോടികള്‍ മുടക്കി വാങ്ങിയെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. വിവാദം കത്തി നില്‍ക്കേ ക്ഷേത്ര ട്രസ്റ്റിന്‍റെ നിർണായക യോഗം നാളെ അയോധ്യയില്‍ നടക്കും. ചമ്പത് റായി യോഗത്തിൽ പങ്കെടുത്തേക്കില്ല. അതേസമയം, ആരോപണ ഉന്നയിച്ച പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജരിവാൾ എന്നിവരടക്കമുള്ള നേതാക്കളോട് തെളിവ് ചോദിക്കണമെന്നാവശ്യപ്പെട്ടാണ് വിഎച്ച് പി അധ്യക്ഷന്‍ അലോക് കുമാര്‍ അയോധ്യ ഡിഎസ്പിക്ക് കത്ത് നല്‍കിയത്. തെളിവില്ലാതെ നേതാക്കള്‍ സംസാരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം അപലപിച്ചതിന് പിന്നാലെയാണ് നീക്കം. വിവാദത്തോട് പ്രതികരിക്കാന്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് തയ്യാറായില്ല.


