അര്‍ധരാത്രിയില്‍ സ്റ്റേഷനില്‍ കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസിന് മുന്നില്‍ വസ്ത്രമുരിഞ്ഞ് യുവതി

By Web TeamFirst Published Oct 29, 2018, 6:09 PM IST
Highlights

അപമാനിക്കാന്‍ ശ്രമിച്ച സെക്യൂരിറ്റി ഗാര്‍ഡിനെതിരെ പരാതി നല്‍കിയ യുവതിയെ അര്‍ദ്ധരാത്രി സ്റ്റേഷനിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം ചെറുക്കാന്‍ വസ്ത്രമഴിക്കേണ്ട ഗതികേടില്‍ യുവതി,

അന്ധേരി:  അപമാനിക്കാന്‍ ശ്രമിച്ച സെക്യൂരിറ്റി ഗാര്‍ഡിനെതിരെ പരാതി നല്‍കിയ യുവതിയെ അര്‍ദ്ധരാത്രി സ്റ്റേഷനിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം ചെറുക്കാന്‍ വസ്ത്രമഴിക്കേണ്ട ഗതികേടില്‍ യുവതി. സ്ത്രീ സുരക്ഷയ്ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യുന്നുവെന്ന വാദങ്ങള്‍ നിരത്തുന്നതിനിടെയാണ് മഹാരാഷ്ട്രയിലെ അന്ധേരിയില്‍ നിന്നും ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. പൊലീസുകാര്‍ക്കൊപ്പം പോകാന്‍ മടിച്ച യുവതി വസ്ത്രമുരിഞ്ഞ് പ്രതിഷേധിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് യുവതി തന്നെ സംഭവങ്ങളുടെ യഥാര്‍ത്ഥ ചിത്രം സമൂഹമാധ്യമായ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. 

മോഡലും കന്റന്റ് റൈറ്ററുമായ യുവതി വീട്ടിലേക്കെത്തിയ സമയത്താണ് ഫ്ലാറ്റിലെ സെക്യൂരിറ്റി ഗാര്‍ഡ് ഇവരോട് മോശമായി പെരുമാറിയത്. ഗാര്‍ഡിനെതിരെ പരാതി പൊലീസില്‍ വിളിച്ച് പറഞ്ഞ് അല്‍പസമയത്തിനുള്ളില്‍ പൊലീസ് സ്ഥലത്ത് എത്തി. എന്നാല്‍ യുവതി രാത്രി തന്നെ പൊലീസുകാര്‍ക്കൊപ്പം സ്റ്റേഷനില്‍ എത്തി പരാതി എഴുതി നല്‍കണമെന്ന പൊലീസുകാരുടെ ആവശ്യം യുവതി നിഷേധിച്ചു. രീവിലെ സ്റ്റേഷനിലെത്തി പരാതി നല്‍കാമെന്ന് യുവതി പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ തയ്യാറാകാതെ പൊലീസുകാര്‍ യുവതിയെ സമ്മര്‍ദ്ദത്തില്‍ ആക്കുകയായിരുന്നു. ഒരു വനിതാ പൊലീസുപോലുമില്ലാതെ അര്‍ധരാത്രിയില്‍ എങ്ങനെ പൊലീസ് സ്റ്റേഷനിലേക്ക് തന്നെ ഉപദ്രവിച്ച സെക്യൂരിറ്റി ജീവനക്കാരനൊപ്പം വരുമെന്ന യുവതിയുടെ ചോദ്യം പൊലീസുകാര്‍ തുടര്‍ച്ചയായി അവഗണിച്ചതോടെയാണ് യുവതി വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചത്. 

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് നഗരവാസികള്‍ സംഭവം അറിയുന്നത്. ലിഫ്റ്റില്‍ തനിച്ചുനില്‍ക്കുന്ന യുവതി മുകള്‍നിലയിലുള്ള തന്റെ ഫ്ലാറ്റിലേക്കു പോകാന്‍ അനുവദിക്കണമെന്ന് പൊലീസുകാരോടു തുടര്‍ച്ചയായി അപേക്ഷിക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. വേറെ നിവര്‍ത്തിയില്ലാതെ വന്ന സാഹചര്യത്തിലാണ് വസ്ത്രമുരിഞ്ഞതെന്ന് യുവതി പിന്നീട് ഫേസ്ബുക്കില്‍ വ്യക്തമാക്കി.  സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും ഉണ്ടായിട്ടും വനിതാ പൊലീസിന്റെ സഹായമില്ലാതെ യുവതിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പൊലീസ് നടപടി  വിവാദത്തിലായിരിക്കുകയാണ്. 

click me!