
റാഞ്ചി: ബിജെപി എംഎല്‍എയുടെ ലൈംഗികാതിക്രമം തുറന്നുപറഞ്ഞ് ബിജെപി വനിതാ നേതാവ്. ജാര്‍ഖണ്ഡിലെ ഭാഗ്മര എം.എല്‍.എ ഡുല്ലു മഹ്തോക്കെതിരെയാണ് നേതാവ് ആരോപണമുന്നയിച്ചിരിക്കുന്നത്. യുവതി തനിക്കെതിരെ നടന്ന അതിക്രമം വിവരിക്കുന്ന വീഡിയോ ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ സെല്ലാണ് പുറത്ത് വിട്ടത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒക്ടോബര്‍ 31ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും എം.എൽ.എക്കെതിരെ നടപടിയെടുക്കാൻ പൊലീസോ പാർട്ടിയോ തയ്യാറായില്ലെന്നും ഇതിന്റെ അടിസ്ഥാനത്തിൽ യുവതി ആത്മഹത്യക്ക് ശ്രമിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു. എം.എൽ.എ തന്നെ അദ്ദേഹത്തിന്റെ ഓഫീസിൽ വിളിച്ചു വരുത്തുകയും അവിടെ വെച്ച് തന്നോട് മോശമായി പെരുമാറിയെന്നും തന്റെ കവിളിലും അരയിലും തൊടുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും വീഡിയോയിൽ യുവതി പറയുന്നു. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ സെല്ലിന്റെ ചാര്‍ജുള്ള മയൂര്‍ ശേഖര്‍ ഝായാണ് തന്റെ ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചത്.
‘ജാര്‍ഖണ്ഡിലെ ബി.ജെ.പിയിൽ മീ ടൂ മൂവ്‌മെന്റ്. പാര്‍ട്ടിയുടെ വനിതാ വിങ് നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു. എം.എല്‍.എ ഡുല്ലു മഹ്‌തോയ്‌ക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണമാണ് അവര്‍ ഉയര്‍ത്തുന്നത്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ളതിനാൽ ഭരണകുടം അവരെ നിശബ്ദയാക്കാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ്.’മയൂര്‍ ട്വീറ്റ് ചെയ്തു.
‘ഇതെന്റെ ആദ്യ മുന്നറിയിപ്പാണ്. എനിക്ക് നീതി ലഭിച്ചില്ലെങ്കിൽ ഞാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോകും. അവിടെയും നീതി ലഭിച്ചില്ലെങ്കിൽ എന്റെ മൂന്നാമത്തെ മുന്നറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിലായിരിക്കും-;യുവതി വീഡിയോയിൽ പറയുന്നു. അതേ സമയം തനിക്കെതിരെയുള്ള ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട് ഡുല്ലു മഹ്തോ തന്നെ രംഗത്തെത്തി. ഈ ആരോപണം തീർത്തും ഗൂഢാലോചന പരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam