
ലക്‌നോ: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഉത്തര്‍ പ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കി മാറ്റിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കി മാറ്റണമെന്ന് നേരത്തെ വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടിരുന്നു. അലഹബാദ് നഗരത്തിന്റെ പേര് പ്രയാഗ് രാജ് എന്നാക്കി മാറ്റിയതിനു പിന്നാലെയാണ് ഫൈസാബാദിന്റെ പേരുമാറ്റം.
അയോധ്യയിലെ രാം കഥാ പാര്‍ക്കില്‍ നടന്ന ദീപാവലി ആഘോഷങ്ങള്‍ക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഭാര്യ കിംഗ് ജൂംഗ് ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി. ഹഹ് രാജ്ഞിയുടെ പേരില്‍ സ്ഥാപിച്ച സ്മാരകം ഇരുവരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
അയോധ്യയില്‍ പുതിയ വിമാനത്താവളവും മെഡിക്കല്‍ കോളജും നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദശരഥ രാജാവിന്റ പേരിലായിരിക്കും മെഡിക്കല്‍ കോളജ്. മര്യാദപുരുഷോത്തം രാം എന്നായിരിക്കും വിമാനത്താവളത്തിന്റെ പേര്. അയോധ്യയില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
അയോധ്യയോട് അനീതി കാട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയോധ്യയിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കാവും മുന്‍തൂക്കം നല്‍കുക. ശ്രീരാമന്റെ ഓര്‍മ്മകള്‍ ജനഹൃദയങ്ങളില്‍നിന്ന് മായ്ച്ചുകളയാന്‍ ആരെയും അനുവദിക്കില്ല. ഇക്കാര്യം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഉറപ്പുതരുന്നതായും അദ്ദേഹം പറഞ്ഞു. ശ്രീരാമന്റെ പേരിലാണ് അയോധ്യ അറിയപ്പെടുന്നത്. അതിനാല്‍, അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ജില്ല ഇനി അയോധ്യ എന്നറിയപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam