ജലദോഷത്തിന്റെ മരുന്ന് ചതിച്ചു; ജിംനാസ്റ്റിന്റെ മെഡല്‍ തിരിച്ചെടുത്തു!

By Web DeskFirst Published Jul 23, 2016, 4:30 AM IST
Highlights

ജലദോഷത്തിന്റെ മരുന്ന് ചതിച്ചു; ജിംനാസ്റ്റിന്റെ മെഡല്‍ തിരിച്ചെടുത്തു!

ചെറുപ്പത്തിലേ ജിംനാസ്റ്റിക്സില്‍ കഴിവു തെളിയിച്ച താരമാണ് ആന്‍ഡ്രിയ. പന്ത്രണ്ടുവയസ്സ് കഴിഞ്ഞപ്പോള്‍ തന്നെ റൊമാനിയന്‍ ജൂനിയര്‍ നാഷണല്‍ ഫാക്കല്‍റ്റിയില്‍ നിന്ന് പരിശീലനവും ലഭിച്ചു. ലോകചാമ്പ്യന്‍‌ഷിപ്പടക്കമുള്ള വേദികളില്‍ തിളങ്ങിയ ആന്‍ഡ്രിയ 2000ത്തില്‍ സിഡ്നിയില്‍ നടന്ന ഒളിമ്പിക്സില്‍ റൊമാനിയക്ക് വേണ്ടി മത്സരിക്കാനെത്തി.

ആന്‍ഡ്രിയ സ്വര്‍ണം തന്നെ കൊയ്തു സിഡ്നി ഒളിമ്പിക്സില്‍. വ്യക്തിഗത ഇനത്തില്‍ വെള്ളിയും ഓള്‍റൗണ്ട് വിഭാഗത്തില്‍ സ്വര്‍ണവുമായിരുന്നു ആന്‍ഡ്രിയ സ്വന്തമാക്കിയത്. പതിനാറുകാരിയായ ആന്‍ഡ്രിയയുടെ നേട്ടത്തില്‍ രാജ്യമാകെ ആഹ്ലാദിച്ചു.

പക്ഷേ തൊട്ടടുത്ത ദിവസം സംഭവമാകെ മാറി. ഉത്തേജക പരിശോധനാഫലം ആന്‍ഡ്രിയയ്ക്കെതിരെയായിരുന്നു. ആന്‍ഡ്രിയയെ അയോഗ്യയാക്കി. സ്വര്‍ണമെഡല്‍ തിരിച്ചെടുത്തു. സംഭവത്തെ തുടര്‍ന്ന് കായികലോകം ആന്‍ഡ്രിയയെ വെറുക്കുകയായിരുന്നില്ല. ആന്‍ഡ്രിയ്ക്കൊപ്പം കായികലോകവും വിതുമ്പുകയായിരുന്നു. ജലദോഷത്തിന് കഴിച്ച മരുന്നായിരുന്നു ആന്‍ഡ്രിയയ്ക്ക് പ്രതികൂലമായത് എന്ന ബോധ്യമായിരുന്നു ഇതിനുകാരണം.

മത്സരത്തിന്റെ തലേദിവസം റൊമാനിയന്‍ ടീം ഫിസിഷ്യന്‍ കൊടുത്ത മരുന്ന് കഴിച്ചതിനെ തുടര്‍ന്നായിരുന്നു ആന്‍ഡ്രിയ ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടത്.  മരുന്ന് ആന്‍ഡ്രിയയുടെ പ്രകടനത്തെ ഒരുതരത്തിലും ബാധിക്കുന്നതുമായിരുന്നില്ല. പക്ഷേ നിരോധിച്ചിരുന്ന സ്യൂഡോഎഫിഡ്രിന്‍ എന്ന വസ്തു ആന്‍ഡ്രിയയുടെ ശരീരത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അയോഗ്യയാക്കുകയായിരുന്നു.

 

click me!