ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന, ഖേൽരത്ന ആർക്കുമില്ല

Published : Aug 18, 2026, 02:30 PM IST
Muhammed Ajmal-Treesa Jolly

Synopsis

മലയാളി താരങ്ങളായ സ്പ്രിന്‍റർ മുഹമ്മദ് അജ്മൽ വി., ബാഡ്മിന്റൺ താരം ട്രീസ ജോളി എന്നിവരുൾപ്പെടെ 17 പേരാണ് അര്‍ജുന അവാര്‍ഡിന് അർഹരായത്.

ദില്ലി: കഴിഞ്ഞ വര്‍ഷത്തെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 17 കായികതാരങ്ങൾക്ക് രാജ്യത്തെ പ്രമുഖ കായിക ബഹുമതിയായ അർജുന പുരസ്കാരം ലഭിച്ചപ്പോൾ, ഒരു താരത്തിന് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡും ലഭിച്ചു. എന്നാൽ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്കാരം ആരും അര്‍ഹനായില്ല. സുപ്രീം കോടതി റിട്ടയേർഡ് ജസ്റ്റിസ് അരുൺ കുമാർ മിശ്ര അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

മലയാളി താരങ്ങളായ സ്പ്രിന്‍റർ മുഹമ്മദ് അജ്മൽ, ബാഡ്മിന്റൺ താരം ട്രീസ ജോളി എന്നിവരുൾപ്പെടെ 17 പേരാണ് അര്‍ജുന അവാര്‍ഡിന് അർഹരായത്. ഹൈജംപ് താരം തേജസ്വിൻ ശങ്കർ, പ്രിയങ്ക ഗോസ്വാമി (അത്‌ലറ്റിക്സ്), ഗായത്രി ഗോപീചന്ദ് (ബാഡ്മിന്‍റൺ), വിദിത് ഗുജറാത്തി, ദിവ്യ ദേശ്മുഖ് (ചെസ്), ലാൽറെംസിയാമി, രാജ്കുമാർ പാൽ (ഹോക്കി), അഖിൽ ഷെറോൺ (ഷൂട്ടിങ്), രുദ്രാക്ഷ ഖണ്ഡേൽവാൾ (പാരാ ഷൂട്ടിങ്), ഏകത ഭ്യാൻ (പാരാ അത്‌ലറ്റിക്സ്), അരവിന്ദ് സിങ് (റോയിങ്), നരേന്ദർ (ബോക്സിങ്), സുർജീത്, പൂജ (കബഡി), ധനുഷ് ശ്രീകാന്ത് (ഡെഫ് ഷൂട്ടിങ്) എന്നിവരാണ് അർജുന അവാർഡിന് അര്‍ഹരായത്.

1962-ലെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലെ അംഗവും മുൻ ഫുട്ബോൾ താരവുമായ ഐ. അറുമൈനായകത്തിന് ലൈഫ് ടൈം വിഭാഗത്തിൽ അർജുന അവാർഡ് നൽകി ആദരിച്ചു. ദ്രോണാചാര്യ അവാർഡ് റഗുലർ വിഭാഗത്തിൽ പർവീർ സിങ് (അത്‌ലറ്റിക്സ്), ഛോട്ടേ ലാൽ യാദവ് (ബോക്സിങ്), നേഹ നന്ദ്കുമാർ ചൗഹാൻ (ഷൂട്ടിങ്) എന്നിവരും ലൈഫ് ടൈം വിഭാഗത്തിൽ ധർമേന്ദ്ര സിങ് യാദവ് (ബോക്സിങ്), വീരേന്ദർ കുമാർ (ഗുസ്തി) എന്നിവരും അർഹരായി. പുനെയിലെ ആർമി പാരാലിംപിക് നോഡിനാണ് രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാരം.

2024-ൽ ഗുജേഷ് ദൊമ്മരാജു, ഹർമൻപ്രീത് സിങ്, പ്രവീൺ കുമാർ, മനു ഭാക്കർ എന്നിങ്ങനെ നാല് കായികതാരങ്ങൾക്ക് ഖേൽരത്ന പുരസ്കാരം ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഈ വിഭാഗത്തിൽ ആര്‍ക്കും പുരസ്കാരമില്ലാത്തത് കായികലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുമെന്നാണ് കരുതുന്നത്. ഹോക്കി താരം ഹാർദിക് സിംഗിന്‍റെ പേര് ശുപാർശ ചെയ്‌തതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോകകപ്പ് ഹോക്കി: ഇംഗ്ലണ്ടിനെതിരെ തോൽവി വഴങ്ങി ഇന്ത്യ; പാകിസ്ഥാനെതിരെ ഇനി ജീവന്‍മരണപ്പോരാട്ടം
ഷീൽഡും ഹെൽമെറ്റും ഡ്രസിങ് റൂമിൽ മറന്നുവെച്ചു, ലോകകപ്പ് ഹോക്കിയിൽ തോറ്റതിന് പുറമെ നാണംകെട്ട് പാക് ടീം