കടുത്ത പോരാട്ടത്തിൽ ഡൊമിനിക് തീമിനെ മറികടന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നിലനിര്‍ത്തിയതിന്‍റെ ആവേശത്തിലാണ് നൊവാക് ജോക്കോവിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്
മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ പദവിയിൽ തുടരാമെന്ന് പ്രതീക്ഷിക്കുന്നതായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ച്. ഗ്രാന്‍സ്ലാം കിരീടങ്ങളുടെ എണ്ണത്തില്‍ ഫെഡററെ മറികടക്കാന്‍ ശ്രമിക്കും. ടൂര്‍ണമെന്‍റിന് മുന്‍പ് കളിച്ച എടിപി കപ്പില്‍ മികച്ച പ്രകടനം നടത്താനായത് ആത്മവിശ്വാസം നല്‍കിയെന്നും ജോക്കോ വ്യക്തമാക്കി.
Read more: തീമിന്റെ വെല്ലുവിളി മറികടന്നു; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ എട്ടാം തവണയും ജോക്കോവിച്ച്
ഓസ്‌ട്രിയന്‍ താരം ഡൊമിനിക് തീമിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് സെര്‍ബിയ താരം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 4-6, 6-4, 6-2, 3-6, 4-6 എന്ന സ്‌കോറിനാണ് ജോക്കോവിച്ച് ജയിച്ചുകയറിയത്. ഇതോടെ താരത്തിന്റെ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെ എണ്ണം 17 ആയി. ഒരുഫ്രഞ്ച് ഓപ്പണും അഞ്ച് വിംബിള്‍ഡണും മൂന്ന് യു എസ് ഓപ്പണും ജോക്കോവിച്ചിന്റെ അക്കൗണ്ടിലുണ്ട്. 20 കിരീടങ്ങളുമായി സ്വിസ് ഇതിഹാസം റോജര്‍ ഫെഡററാണ് മുന്നില്‍. റാഫേല്‍ നദാലിന് 19 കിരീടങ്ങളുണ്ട്.
Read more: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഒതുങ്ങുന്നില്ല; ജോക്കോവിച്ചിനെ തേടി മറ്റൊരു നേട്ടം കൂടി
ഇരുപത്തിയാറുകാരനായ തീമിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടത്തിനാണ് മെല്‍ബണില്‍ ജോക്കോവിച്ച് വിലങ്ങുതടിയായത്. 2018, 2019 വര്‍ഷങ്ങളില്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലും തീം പരാജയപ്പെടുകയായിരുന്നു.