ഫ്രഞ്ച് ഓപ്പണ്‍: ക്വാര്‍ട്ടറില്‍ സിറ്റ്‌സിപാസും മെദ്‌വദേവും നേര്‍ക്കുനേര്‍; ഫെഡറര്‍ പിന്മാറി

By Web TeamFirst Published Jun 6, 2021, 10:02 PM IST
Highlights

സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. ഇന്നലെ ജര്‍മന്‍ താരം ഡൊമിനിക് കോഫറിനെതിരായ മത്സരശേഷം പിന്മാറുമെന്ന സൂചന അദ്ദേഹം നല്‍കിയിരുന്നു.
 

പാരീസ്: യുവതാരങ്ങളായ സ്റ്റെഫാനോസ് സിറ്റ്‌സിപാസും ഡാനില്‍ മെദ്‌വദേവും ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വനിതകളില്‍ അനസ്താസിയ പവ്‌ല്യുചെങ്കോവയും ക്വാര്‍ട്ടറില്‍ കടന്നു. അതേസമയം സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. ഇന്നലെ ജര്‍മന്‍ താരം ഡൊമിനിക് കോഫറിനെതിരായ മത്സരശേഷം പിന്മാറുമെന്ന സൂചന അദ്ദേഹം നല്‍കിയിരുന്നു.

12-ാം സീഡ് കരേനൊ ബുസ്റ്റയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിറ്റ്‌സിപാസ് ക്വാര്‍ട്ടറിലെത്തിയത് 6-3, 6-2, 7-5നായിരുന്നു അഞ്ചാം സീഡായ സിറ്റ്‌സിപാസിന്റെ ജയം. ക്വാര്‍ട്ടറില്‍ മെദ്‌വദേവാണ് ഗ്രീക്ക് താരത്തിന്റെ എതിരാളി. ചിലിയുടെ ക്രിസ്റ്റ്യന്‍ ഗാരിനെ തോല്‍പ്പിച്ചാണ് രണ്ടാം സീഡായ റഷ്യയുടെ മെദ്‌വദേവ് ക്വാര്‍ട്ടറില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മെദ്‌വദേവിന്റെ ജയം. സ്‌കോര്‍ 2-6. 1-6, 7-5. ഇരുവരും മുമ്പ് ഏഴ് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആറ് തവണയും മെദ്‌വദേവാണ് ജയിച്ചത്. ഒരു തവണ ജയം സിറ്റ്‌സിപാസിന്റെ കൂടെ നിന്നു.

അതേസമയം ആരോഗ്യം മുന്‍നിര്‍ത്തി ഫെഡറര്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. ഇന്നലെ ജര്‍മനിയുടെ ഡൊമിനിക് കോഫറിനെതിരായ മത്സരത്തിന് ശേഷം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നതിനെ കുറിച്ച് ഫെഡറര്‍ സൂചിപ്പിച്ചിരുന്നു. മെഡിക്കല്‍ സംഘത്തോട് ആലോചിച്ച ശേഷമാണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതെന്ന് ഫെഡറര്‍ ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

click me!