ഗുസ്തി താരം വിനേഷ് ഫോഗട്ടിന് കൊവിഡ്

By Web TeamFirst Published Aug 28, 2020, 8:51 PM IST
Highlights

ഖേല്‍രത്ന പുര്സാരാദാനച്ചടങ്ങിന്റെ റിഹേഴ്സലിന്റെ ഭാഗമായാണ് പരിശോധനക്ക് വിധേയായതെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. ദൈവാനുഗ്രഹത്താല്‍ അസുഖം ഭേദമായി ഉടന്‍ തിരിച്ചെത്താനാകുമെന്നും വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും വിനേഷ് ഫോഗട്ട്

ദില്ലി: ഈ വര്‍ഷത്തെ ഖേല്‍രത്ന പുരസ്കാര ജേതാവായ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. സൊണാപേറ്റില്‍ പരിശീലകന്‍ ഓംപ്രകാശിനൊപ്പം പരിശീലനം നടത്തുകയായിരുന്ന വിനേഷ് ഫോഗട്ടിനെ ഖേല്‍രത്ന പുരസ്കാരദാനച്ചടങ്ങിന് മുന്നോടിയായി കൊവിഡ് പരിശോധനക്ക് വിധേയയാക്കിയിരുന്നു. ഈ പരിശോധനയിലാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

ഖേല്‍രത്ന പുര്സാരാദാനച്ചടങ്ങിന്റെ റിഹേഴ്സലിന്റെ ഭാഗമായാണ് പരിശോധനക്ക് വിധേയായതെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. ദൈവാനുഗ്രഹത്താല്‍ അസുഖം ഭേദമായി ഉടന്‍ തിരിച്ചെത്താനാകുമെന്നും വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും വിനേഷ് ഫോഗട്ട് പിടിഐയോട് പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി താരങ്ങളെ നേരില്‍ കാണാതെ വെര്‍ച്വല്‍ ചടങ്ങിലൂടെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് താരങ്ങള്‍ക്ക് കായിക പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നത്.

സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുന്ന ദേശീയ ഗുസ്തി ക്യാംപില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിനേഷ് ഫോഗട്ട് കഴിഞ്ഞ ദിവസം പിന്‍മാറിയിരുന്നു. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഗുസ്തി സ്വര്‍ണം നേടിയ വിനേഷ് ഫോഗട്ടിനെ മറ്റ് നാല് കായികതാരങ്ങള്‍ക്കൊപ്പമാണ് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ്ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിന് കായികമന്ത്രാലയം തെരഞ്ഞെടുത്തത്.  

വിനേഷ് ഫോഗട്ടിന് പുറമെ ക്രിക്കറ്റ് താരം രോഹിത് ശര്‍മ, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര, പാരാലിംപിക്സ് താരം തങ്കവേലു മാരിയപ്പന്‍ എന്നിവരാണ് ഈ വര്‍ഷത്തെ ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹരായത്.

click me!