ബംഗാൾ ഇടത്-കോൺഗ്രസ് സഖ്യം, പിണറായി ക്യാപ്റ്റനോ? പ്രതികരിച്ച് ബൃന്ദ കാരാട്ട്

By Web TeamFirst Published Apr 11, 2021, 9:46 AM IST
Highlights

ബംഗാളിൽ സിപിഎമ്മിനെതിരെ നടന്ന ഗൂഢാലോചന ഇപ്പോൾ വ്യക്തമായിത്തുടങ്ങി. നന്ദിഗ്രാമിൽ നടന്നതും ഗൂഢാലോചനയെന്ന് തെളിഞ്ഞുവെന്നും സംസ്ഥാനത്ത് സിപിഎമ്മിന് മൂന്നാം ശക്തിയായി മാറാൻ സാധിക്കുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ പ്രതികരിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പശ്ചിമ ബംഗാളിലേത് ഇടത്-കോൺഗ്രസ് സഖ്യം മാത്രമല്ലെന്നും വിവിധ സാമൂഹ്യ ഗ്രൂപ്പുകളെ ഉൾപ്പെടുത്തിയുള്ള വിശാല സഖ്യമാണെന്നും ബൃന്ദ കാരാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

മറ്റു പ്രദേശങ്ങളുമായി ബംഗാളിലെ സഖ്യത്തെ താരതമ്യം ചെയ്യാനാവില്ല. ഇവിടെ ബിജെപിയേയും ടിഎംസിയേയും പ്രതിരോധിക്കാൻ വലിയ രീതിയിൽ എല്ലാ സാമൂഹ്യ ഗ്രൂപ്പുകളെയും നമ്മൾ ഒന്നിച്ചു കൊണ്ടു വന്നു. വ്യത്യസ്ത ആശയങ്ങളുള്ളവരാണ് ഒത്തു ചേർന്നിരിക്കുന്നത് എന്നത് ശരിയാണ്. എന്നാൽ ബംഗാളിനെ ബിജെപിയിൽ നിന്ന് രക്ഷിക്കാനും തൃണമൂൽ ഭരണം അവസാനിപ്പിക്കാനുമാണ് എല്ലാവരും ശ്രമിക്കുന്നത്. 

ബംഗാളിൽ സിപിഎമ്മിനെതിരെ നടന്ന ഗൂഢാലോചന ഇപ്പോൾ വ്യക്തമായിത്തുടങ്ങി. നന്ദിഗ്രാമിൽ നടന്നതും ഗൂഢാലോചനയെന്ന് തെളിഞ്ഞുവെന്നും സംസ്ഥാനത്ത് സിപിഎമ്മിന് മൂന്നാം ശക്തിയായി മാറാൻ സാധിക്കുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. 

കേരളത്തിൽ സിപിഎമ്മിന് മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷ പങ്കുവെച്ച അവർ, സ്ത്രീകളായിരുന്നു പാർട്ടിയുടെ നട്ടെല്ലെന്നും കൂട്ടിച്ചേർത്തു. പിണറായി വിജയനെ ക്യപ്റ്റനെന്ന് വിശേഷിപ്പിക്കുന്നതിനോട് പ്രതികരിച്ച ബൃന്ദ, പാർട്ടിയിൽ ക്യാപ്റ്റനും കമാൻഡറും ഇല്ലെന്ന് വിശദീകരിച്ചു. പാർട്ടി കേരളത്തിൽ മികച്ച രാഷ്ട്രീയ പ്രചാരണം നടത്തി.പിണറായി വിജയൻ തെരഞ്ഞെടുപ്പിൽ നേതൃത്വം നല്കിയത് മുഖ്യമന്ത്രി എന്ന നിലക്കാണെന്നും ബൃന്ദ കൂട്ടിച്ചേർത്തു.  

click me!