'ബിജെപിക്കെതിരെ ഒന്നിക്കൂ'; സോണിയ അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തെഴുതി മമത

By Web TeamFirst Published Mar 31, 2021, 5:23 PM IST
Highlights

ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം സാമ്പത്തിക കാര്യത്തില്‍ അസമത്വം പുലര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന മമത. രാജ്യത്തിന്‍റെ പൊതുസ്വത്തുക്കള്‍ ബിജെപി സര്‍ക്കാര്‍ സ്വകാര്യവത്കരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു. 

കൊല്‍ക്കത്ത: പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് കത്തെഴുതി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ത്യയില്‍ ഒരു പാര്‍ട്ടിയുടെ സേച്ഛാധിപത്യമാണ് നടക്കുന്നതെന്ന് പറയുന്ന മമത, ഇപ്പോള്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്കെതിരെ ശക്തമായ ബദല്‍ എന്ന ആശയത്തില്‍ നടപടികള്‍ വേണമെന്ന് പറയുന്നു. മൂന്ന് പേജ് കത്താണ് മമത തയ്യാറാക്കിയിരിക്കുന്നത്.

മാര്‍ച്ച് 28ന് എഴുതിയ കത്ത്, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, എന്‍സിപി തലവന്‍ ശരത് പവാര്‍, ശിവസേന മേധാവിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ, ആംആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, എസ്.പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്, ഡിഎംകെ അദ്ധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ എന്നിവരെ അഭിസംബോധന ചെയ്താണ് അയച്ചിരിക്കുന്നത്.

ഇന്ത്യയുടെ ഭരണഘടനയെയും, ഫെഡറിലിസത്തെയും, ജനാധിപത്യത്തെയും ആക്രമിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. അടുത്തിടെ സര്‍ക്കാര്‍ പാസാക്കിയ ദില്ലി സംസ്ഥാനത്തിന്‍റെ അധികാരം സംബന്ധിച്ച ജിഎന്‍സിടിഡി ബില്ല് ഇതിന് ഉദാഹരണമാണ്. ദില്ലിയിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാറിന്‍റെ അധികാരങ്ങള്‍ കേന്ദ്രം കൈവശപ്പെടുത്തുന്നതാണ് ഈ ബില്ലെന്ന് മമത കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം സാമ്പത്തിക കാര്യത്തില്‍ അസമത്വം പുലര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന മമത. രാജ്യത്തിന്‍റെ പൊതുസ്വത്തുക്കള്‍ ബിജെപി സര്‍ക്കാര്‍ സ്വകാര്യവത്കരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു. ഗവര്‍ണര്‍ ബിജെപി ഭാരവാഹിയെ പോലെയാണ് പെരുമാറുന്നതെന്നും ബംഗാള്‍ മുഖ്യമന്ത്രി പറയുന്നു. ബിജെപി ഇതര സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ ബിജെപി നിരന്തരം ശ്രമിക്കുന്നുവെന്നും മമത വിമര്‍ശിക്കുന്നു. ഇത്തരത്തില്‍ പല അട്ടിമറി ശ്രമങ്ങളും നടത്തുന്ന ബിജെപിക്കെതിരെ ശക്തമായതും ഫലപ്രഥമായതുമായ പോരാട്ടം നടത്തണമെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നാണ് മമത കത്തില്‍ പറയുന്നത്. 

click me!