12 സൗദി പൗരന്മാർക്കും ഓരോ ഫിലിപ്പീൻ, ഇന്തോനേഷ്യ, സ്‍പെയിൻ പൗരന്മാർക്കുമാണ് പുതിയതായി രോഗബാധ കണ്ടെത്തിയത്. ഇതോടെ സൗദിയിൽ ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 118 ആയി.
റിയാദ്: സൗദി അറേബ്യയിൽ പുതുതായി കോവിഡ് ബാധിച്ചത് 15 പേർക്ക്. ഞായറാഴ്ച രാത്രിയിലാണ് ആരോഗ്യ മന്ത്രാലയം ഈ വിവരം പുറത്തുവിട്ടത്. 12 സൗദി പൗരന്മാർക്കും ഓരോ ഫിലിപ്പീൻ, ഇന്തോനേഷ്യ, സ്‍പെയിൻ പൗരന്മാർക്കുമാണ് പുതിയതായി രോഗബാധ കണ്ടെത്തിയത്. ഇതോടെ സൗദിയിൽ ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 118 ആയി. ഇതിൽ രണ്ടുപേർ സുഖം പ്രാപിച്ചു.
ആദ്യം രോഗമുക്തി നേടിയ സൗദി കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫ് സ്വദേശി ഹുസൈൻ അൽസറാഫിയുടെ നാട്ടുകാരനാണ് രണ്ടാമത് ആശുപത്രി വിട്ടിറങ്ങിയ ഹസൻ അബു സൈദ് (31). ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ 14 ദിവസമായി ഐസൊലേറ്റ് ചെയ്യപ്പെട്ടിരിക്കുകയായിരുന്നു ഇയാളും. പൂർണ ആരോഗ്യവാനായി ശനിയാഴ്ച രാത്രി ഇയാൾ ആശുപത്രി വിട്ടു.