
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫഹഹീലിൽ മനുഷ്യക്കടത്തും അനധികൃത വിസ വിൽപ്പനയും നടത്തിവന്ന ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്‍റ് ഓഫീസ് കണ്ടെത്തി അധികൃതര്‍. തുടര്‍ന്ന് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്‍റ് നടപടികൾ സ്വീകരിച്ചു. രാജ്യത്തെ സംഘടിത കുറ്റകൃത്യങ്ങളും അനധികൃത തൊഴിലാളി പ്രവർത്തനങ്ങളും തടയുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ തുടർച്ചയായ കാമ്പയിനിന്‍റെ ഭാഗമായാണ് നടപടി.
വിസ വിൽപ്പന, തൊഴിലാളികളെ അനധികൃതമായി താമസിപ്പിക്കൽ, സാമ്പത്തിക ലാഭത്തിനായി അവരെ ചൂഷണം ചെയ്യൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്‍റെ ഡൊമസ്റ്റിക് ലേബർ ഡിപ്പാർട്ട്‌മെന്‍റുമായി സഹകരിച്ച് സംയുക്ത സുരക്ഷാ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് നിയമപരമായ അനുമതി നേടിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ ഓഫീസ് പരിസരത്ത് റെയ്ഡ് നടത്തുകയും ഓഫീസിലെ മാനേജർമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഓഫീസിന്‍റെ താമസസ്ഥലത്ത് നിന്ന് ഏഷ്യൻ രാജ്യക്കാരായ 29 വനിതാ തൊഴിലാളികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.
പരിശോധനയ്ക്കിടെ, അന്വേഷണ ഉദ്യോഗസ്ഥർ രസീതുകൾ, സാമ്പത്തിക ഇളവുകൾ, ഉപയോഗിക്കാൻ തയ്യാറായ കരാറുകൾ എന്നിവ പിടിച്ചെടുത്തു. ഓരോ വിസയ്ക്കും 120 കുവൈത്ത് ദിനാര്‍ ഈടാക്കിയിരുന്നതായി തെളിവുകൾ വെളിപ്പെടുത്തി. തൊഴിലാളികളുടെ കരാറുകൾ വീണ്ടും വിൽക്കുന്നതിന് മുമ്പ്, സർക്കാർ ഫീസിന് പുറമേ, 1,100 മുതൽ 1,300 ദിനാർ വരെ ഇവര്‍ ഈടാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ