ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. 9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് വിട്ടയച്ചത്
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ടേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടീസ് നൽകിയാണ് വിട്ടയച്ചത്. 9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് മുരാരി ബാബുവിനെ വിട്ടയച്ചത്.
90 ദിവസത്തെ ജയിൽ വാസത്തിന് ശേഷം സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയ മുരാരി ബാബുവിനെ കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തിയാണ് മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്തത്. കട്ടിളപാളി കേസിൽ ആറും ദ്വാരപാലകപാളി കേസിൽ 2ാം പ്രതിയുമാണ് മുരാരി ബാബു. പാളികൾ പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള നടപടികൾ തുടങ്ങിയത് മുരാരി ബാബുവാണ്. ഇതിനായി പോറ്റിയ്ക്ക് ഇ മെയിൽ നൽകുകയും പിന്നീട് ബോർഡിന് മുമ്പിലേക്ക് ഫയൽ എത്തിക്കുകയും ചെയ്തു. ഈ ഇടപാടിൽ മുരാരിയ്ക്ക് എന്ത് സാമ്പത്തിക നേട്ടമുണ്ടായി, പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്നതടക്കം ഇഡി പരിശോധിച്ചുവരികയാണ്.
