
ദുബൈ: ദുബൈയില്‍ മദ്യത്തിന് മേല്‍ ചുമത്തിയിരുന്ന 30 ശതമാനം മുനിസിപ്പാലിറ്റി നികുതി എടുത്തുകളഞ്ഞു. ഇതോടൊപ്പം വ്യക്തികള്‍ക്ക് മദ്യം ഉപയോഗിക്കാനായി അനുവദിച്ചിരുന്ന ലൈസന്‍സിന്റെ ഫീസും ഒഴിവാക്കിയിട്ടുണ്ട്. പുതുവര്‍ഷത്തില്‍ രണ്ട് തീരുമാനങ്ങളും പ്രാബല്യത്തില്‍ വന്നു. ഇതോടെ സ്ഥിര താമസക്കാര്‍ക്ക് സാധുതയുള്ള എമിറേറ്റ്സ് ഐ.ഡി ഉപയോഗിച്ചും സന്ദര്‍ശകര്‍ക്ക് അവരുടെ പാസ്‍പോര്‍ട്ടോ ഉപയോഗിച്ചും സൗജന്യമായി ലൈസന്‍സിന് അപേക്ഷിക്കാനാവും.
നികുതി എടുത്തുകളഞ്ഞതായുള്ള ദുബൈ ഭരണകൂടത്തിന്റെ അറിയിപ്പ് പ്രകാരം ജനുവരി ഒന്ന് മുതല്‍ വില്‍പന കേന്ദ്രങ്ങളില്‍ വിലയില്‍ മാറ്റം വന്നതായി മാരിടൈം ആന്റ് മര്‍ക്കെന്റൈയില്‍ ഇന്റര്‍നാഷണല്‍ (എംഎംഐ) ആന്റ് എമിറേറ്റ്സ് ലെഷര്‍ റീട്ടെയില്‍ സിഇഒ ടിറോണ്‍ റീഡ് പറഞ്ഞു. 21 വയസിന് മുകളില്‍ പ്രായമുള്ള മുസ്‍ലിം ഇതര മതവിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് ദുബൈയില്‍ മദ്യം ഉപയോഗിക്കാന്‍ ഔദ്യോഗിക ലൈസന്‍സ് അനുവദിക്കുന്നത്. സ്വകാര്യ സ്ഥലങ്ങളിലും ബാറുകള്‍ പോലെ ലൈസന്‍സുള്ള പൊതുസ്ഥലങ്ങളിലും മാത്രമാണ് മദ്യപിക്കാന്‍ അനുമതിയുള്ളത്. ലൈസന്‍സ് ലഭിക്കുന്നവര്‍ക്ക് ദുബൈ പൊലീസ് പ്രത്യേകം കാര്‍ഡ് അനുവദിക്കും. ടൂറിസം മേഖലയുടെ വളര്‍ച്ച കൂടുതല്‍ വര്‍ദ്ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് മദ്യത്തിന്റെ നികുതി എടുത്തുകളഞ്ഞതും ലൈസന്‍സ് ഫീ ഒഴിവാക്കിയതുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അബുദാബിയില്‍ വില്‍ക്കുന്ന മദ്യത്തിന്റെ ഗുണനിലവാര മാനദണ്ഡങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കള്‍ച്ചര്‍ ആന്റ് ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് മദ്യത്തില്‍ കുറച്ച ആല്‍ക്കഹോള്‍ സാന്നിദ്ധ്യം 0.5 ശതമാനമാണ്. വൈനില്‍ വിനാഗിരിയുടെ രുചിയോ ഗന്ധമോ പാടില്ല. ബിയറില്‍ കാരമില്‍ ഒഴികെ കൃത്രിമ മധുരങ്ങളോ ഫ്ലേവറുകളോ നിറങ്ങളോ ചേര്‍ക്കാന്‍ പാടില്ല. മദ്യത്തിന്റെ നിര്‍മാണവും പാക്കിങും വൃത്തിയുള്ള സാഹചര്യങ്ങളിലായിരിക്കണമെന്നും ഓരോ ബോട്ടിലിലും അടങ്ങിയിരിക്കുന്ന സാധനങ്ങളുടെ വിശദാംശങ്ങളും നിര്‍മിച്ച സ്ഥലത്തിന്റെയും സ്ഥാപനത്തിന്റെയും വിവരങ്ങളും കേടുകൂടാതെ ഇരിക്കുന്ന കാലയളവും എത്ര ശതമാനം ആര്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട് എന്നത് സംബന്ധിച്ച വിശദാംശങ്ങളും ലേബലില്‍ വിവരിച്ചിരിക്കണം.
Read also: ചരിത്രത്തിലാദ്യമായി സൗദി അറേബ്യയില്‍ വര്‍ണാഭമായ പുതുവത്സര ആഘോഷം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ