ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 451 പേര്‍ക്കെതിരെ നടപടി

By Web TeamFirst Published Sep 27, 2021, 1:36 PM IST
Highlights

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

ദോഹ: ഖത്തറില്‍ (Qatar) കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം (Ministry of Interior) നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 451 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 360 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. മൊബൈലില്‍ ഇഹ്‍തിറാസ് (ehteraz) ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് ഏഴ് പേരെയും സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 84 പേരെയും പിടികൂടി. 

എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.  രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.

അതേസമയം ഖത്തറില്‍ കഴിഞ്ഞ ദിവസം 67 പേര്‍ക്കാണ് പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 125 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. പുതിയ രോഗികളില്‍ 40 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്. 27 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. ആകെ 605 പേരാണ് ഖത്തറില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇപ്പോള്‍ 1434 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ട്.

click me!