
അബുദാബി: വിദൂര വിദ്യാഭ്യാസ (Distance Learning) രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടാണ് ADEK പുതിയ 14 ഇന പെരുമാറ്റച്ചട്ടം പുറത്തിറക്കിയത്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഗുണകരമാകുന്ന രീതിയിൽ പഠനവും അധ്യാപനവും ക്രമീകരിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഈ പുതിയ നിയമങ്ങൾ പാലിക്കുന്നതിലൂടെ അബുദാബിയിലെ വിദൂരവിദ്യാഭ്യാസ മേഖല കൂടുതൽ സുതാര്യവും കാര്യക്ഷമവുമാകുമെന്ന് ADEK പ്രതീക്ഷിക്കുന്നു.
ഓൺലൈൻ ക്ലാസുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ അധ്യാപകർക്കായി കർശന നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്:
ക്യാമറ നിർബന്ധം: എല്ലാ ലൈവ് ക്ലാസുകളിലും അധ്യാപകർ ക്യാമറയ്ക്ക് മുന്നിൽ ഉണ്ടായിരിക്കണം.
മുൻകൂട്ടിയുള്ള തയ്യാറെടുപ്പ്: ക്ലാസ് തുടങ്ങുന്നതിന് ചുരുങ്ങിയത് 30 മിനിറ്റ് മുൻപെങ്കിലും പഠനപദ്ധതി (Lesson Plan) സ്കൂൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്തിരിക്കണം.
ഇന്ററാക്ടീവ് പഠനം: ക്ലാസുകൾ വിരസമാകാതിരിക്കാൻ ഓരോ 20 മിനിറ്റിലും ചോദ്യങ്ങൾ, പോളുകൾ അല്ലെങ്കിൽ ബ്രേക്ക്ഔട്ട് റൂമുകൾ വഴി കുട്ടികളെ പഠനത്തിൽ സജീവമാക്കണം.
റെക്കോർഡിംഗ്: ക്ലാസുകൾ റെക്കോർഡ് ചെയ്യാമെങ്കിലും, മാതാപിതാക്കളുടെ സമ്മതമില്ലാതെ കുട്ടികളുടെ ദൃശ്യങ്ങൾ പകർത്തരുത്. ക്ലാസിൽ ഹാജരാകാത്ത കുട്ടികൾക്ക് പിന്നീട് കാണാനായി ഈ വീഡിയോകൾ നൽകണം.
കുട്ടികളുടെ മാനസികവും ശാരീരികവുമായ സുരക്ഷയ്ക്ക് ഈ ചട്ടം മുൻഗണന നൽകുന്നുണ്ട്.
ക്ഷേമ പരിശോധന: നിശ്ചിത സമയക്രമത്തിൽ കുട്ടികളുടെ ക്ഷേമം അധ്യാപകർ അന്വേഷിക്കുകയും അത് കൃത്യമായി രേഖപ്പെടുത്തുകയും വേണം.
റിപ്പോർട്ടിംഗ്: കുട്ടികളിൽ എന്തെങ്കിലും മാറ്റങ്ങളോ അസ്വസ്ഥതകളോ ശ്രദ്ധയിൽപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ അത് സ്കൂളിലെ സ്റ്റുഡന്റ് കെയർ ഓഫീസറെ അറിയിക്കണം.
സ്വകാര്യത: വൺ-ഓൺ-വൺ സെഷനുകൾ നടത്തുമ്പോൾ സുരക്ഷാ നിയമങ്ങൾ പാലിക്കുകയും മാതാപിതാക്കളെ മുൻകൂട്ടി അറിയിക്കുകയും വേണം.
അധ്യാപകരുടെ പ്രൊഫഷണൽ സന്തുലിതാവസ്ഥ
അധ്യാപകരുടെ ജോലിഭാരം കുറയ്ക്കാനും അവരുടെ മാനസികാരോഗ്യം സംരക്ഷിക്കാനും നിർദ്ദേശങ്ങളുണ്ട്
ഇടവേളകൾ: തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ വിശ്രമമില്ലാതെ ക്ലാസുകൾ എടുക്കാൻ പാടില്ല.
ഓഫ്-ഡ്യൂട്ടി പ്രൈവസി: ഔദ്യോഗിക സമയം കഴിഞ്ഞ് സാധാരണ അക്കാദമിക് കാര്യങ്ങൾക്കായി മാതാപിതാക്കൾ അധ്യാപകരെ ബന്ധപ്പെടാൻ പാടില്ല.
പിന്തുണ: അധ്യാപകർക്ക് സ്കൂളും ADEK-യും നൽകുന്ന ആരോഗ്യ സേവനങ്ങൾ പ്രയോജനപ്പെടുത്താം.
സ്കൂളും മാതാപിതാക്കളും തമ്മിലുള്ള ആശയവിനിമയം
ആശയവിനിമയത്തിലെ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ ഏകീകൃത സംവിധാനം നടപ്പിൽ വരുകത്താനും നിർദേശമുണ്ട്.
ഏകജാലക സംവിധാനം: ആഴ്ചയിലൊരിക്കൽ ഒരു നിശ്ചിത ചാനലിലൂടെ മാത്രമേ സ്കൂൾ മാതാപിതാക്കളുമായി ബന്ധപ്പെടാവൂ.
സമയക്രമം: അടുത്ത ദിവസത്തെ ക്ലാസ് വിവരങ്ങൾ തലേദിവസം രാത്രി 8 മണിക്ക് മുൻപായി നൽകണം.
മറുപടി: മാതാപിതാക്കളുടെ ചോദ്യങ്ങൾക്ക് ഒരു സ്കൂൾ പ്രവൃത്തിദിവസത്തിനകം മറുപടി നൽകണം. സാങ്കേതിക മാറ്റങ്ങൾ 24 മണിക്കൂർ മുൻപ് ലളിതമായ ഭാഷയിൽ അറിയിക്കണം.
മാതാപിതാക്കളുടെ ഉത്തരവാദിത്തങ്ങൾ
കുട്ടികൾക്ക് പഠിക്കാൻ ശാന്തമായ അന്തരീക്ഷം ഒരുക്കുക.
സ്കൂളിൽ നിന്നുള്ള അറിയിപ്പുകൾക്ക് 24 മണിക്കൂറിനുള്ളിൽ പ്രതികരിക്കുക.
കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള പിന്തുണ നൽകുക (ചെറിയ കുട്ടികൾക്ക് കൂടുതൽ ശ്രദ്ധയും വലിയവർക്ക് സ്വയം പഠിക്കാനുള്ള സ്വാതന്ത്ര്യവും).
സ്കൂളുകൾ മാതാപിതാക്കളോട് ആവശ്യപ്പെടാൻ പാടില്ലാത്തവ
മാതാപിതാക്കളുടെ മേലുള്ള അനാവശ്യ സമ്മർദ്ദം ഒഴിവാക്കാൻ ADEK ചില കാര്യങ്ങൾ വിലക്കിയിട്ടുണ്ട്.
പാഠങ്ങൾ പഠിപ്പിക്കൽ: കുട്ടികൾക്ക് പാഠങ്ങൾ വിശദീകരിച്ചു നൽകേണ്ടത് സ്കൂളിന്റെ മാത്രം ഉത്തരവാദിത്തമാണ്, മാതാപിതാക്കളുടേതല്ല.
ക്ലാസ് നിരീക്ഷണം: കൊച്ചു കുട്ടികളുടെ സുരക്ഷയ്ക്കല്ലാതെ, ക്ലാസ് നടക്കുമ്പോൾ മാതാപിതാക്കൾ കുട്ടികളെ നിരീക്ഷിച്ചിരിക്കേണ്ടതില്ല.
ഹാജർ പരിശോധന: കുട്ടികൾ ക്ലാസിൽ വരാത്തതിന്റെ കാരണം അന്വേഷിക്കാനുള്ള പ്രാഥമിക ചുമതല സ്കൂളിനാണ്. ആഭ്യന്തര നടപടികൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ മാതാപിതാക്കളെ ബന്ധപ്പെടാവൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam