
അബുദാബി: വില്ലകളും ഫ്ലാറ്റുകളും പല ഭാഗങ്ങളായി തിരിച്ച് താമസിക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി അബുദാബി മുനിസിപ്പാലിറ്റി. ഇത്തരത്തിലുള്ള താമസക്കാര്‍ക്കായി നിയമവിരുദ്ധമായി വാടക കരാര്‍ രജിസ്ട്രേഷനുകകള്‍ നടത്തുന്നുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇതും നിര്‍ത്തലാക്കിയിട്ടുണ്ട്. ആനാരോഗ്യകരമായ ചുറ്റുപാടില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നത് ഗുരുതരമായ സാമൂഹിക പ്രശ്‍നങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് നടപടി കര്‍ശനമാക്കുന്നത്.
ഒരു ഫ്ലാറ്റിലെതന്നെ മുറികള്‍ വിഭജിച്ച് ഒന്നിലധികം കുടുംബങ്ങളോ ഒറ്റയ്ക്ക് താമസിക്കുന്നവരോ താമസിച്ചുവരുന്നുണ്ട്. ഇതിനായി കെട്ടിട ഉടമകള്‍ തന്നെ വ്യാജ വാടക കരാറുകള്‍ നിയമവിരുദ്ധമായി രജിസ്റ്റര്‍ ചെയ്യുന്നു. കുറഞ്ഞ വാടക അടക്കമുള്ള സൗകര്യങ്ങളാണ് പ്രവാസികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഇത്തരം താമസ സ്ഥലങ്ങള്‍ അബുദാബി മുനിസിപ്പാലിറ്റിയുടെ നിയമങ്ങള്‍ക്ക് വരുദ്ധമാണ്. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന ഇത്തരം താമസങ്ങള്‍ അവസാനിപ്പിക്കാന്‍ മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം കര്‍ശന പരിശോധന നടത്തും.
നിയമവിരുദ്ധമായി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍ക്കെതിരെ നേരത്തെ തന്നെ അധികൃതര്‍ പരിശോധന തുടങ്ങിയിരുന്നു. ഇത്തരം ഫ്ലാറ്റുകളില്‍ താമസിക്കുന്നവരുടെ വാടക കരാറിന്റെ കാലാവധി കഴിഞ്ഞാല്‍ ഇനി പുതുക്കി നല്‍കില്ല. നിയമ വിരുദ്ധമായ താമസ സ്ഥലങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അധികൃതരില്‍ പരാതി നല്‍കാനുമാവും. കെട്ടിടങ്ങളില്‍ അനുവദിക്കപ്പെട്ടതിനേക്കാള്‍ അധികം പേര്‍ താമസിക്കുന്നത് നിയമപ്രകാരം പതിനായിരം ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam