ഇന്ത്യയിലെ യുഎഇ പൗരന്മാരെ തിരികെ കൊണ്ടുപോകാന്‍ നാല് സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ അറേബ്യ

By Web TeamFirst Published Apr 20, 2020, 5:08 PM IST
Highlights

ദില്ലി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ഏപ്രില്‍ 20നും കൊച്ചിയില്‍ നിന്നും ഹൈദരാബാദില്‍ നിന്നും ഏപ്രില്‍ 22നുമാണ് സര്‍വീസുകള്‍.

ഷാര്‍ജ: കൊച്ചിയടക്കം ഇന്ത്യയിലെ നാല് നഗരങ്ങളില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് നടത്തുമെന്ന് ഷാര്‍ജയുടെ ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യ അറിയിച്ചു. ഇപ്പോള്‍ ഇന്ത്യയിലുള്ള യുഎഇ പൗരന്മാരെ തിരികെ കൊണ്ടുപോകുന്നതിനുള്ള പ്രത്യേക സര്‍വീസുകളാണിത്. ദില്ലി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ഏപ്രില്‍ 20നും കൊച്ചിയില്‍ നിന്നും ഹൈദരാബാദില്‍ നിന്നും ഏപ്രില്‍ 22നുമാണ് സര്‍വീസുകള്‍.

വിമാനയാത്രാ നിയന്ത്രണം കാരണം വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ പൗരന്മാരെ തിരികെയെത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യുഎഇ അധികൃതരുടെ നിര്‍ദേശാനുസരണം മറ്റ് പ്രത്യേക സര്‍വീസുകളും നടത്തും. ഏപ്രിലില്‍ വിവിധ രാജ്യങ്ങളിലെ പൗരന്മാരെ തിരികെ കൊണ്ടുപോകുന്നതിനുള്ള പ്രത്യേക സര്‍വീസുകളും കാര്‍ഗോ സര്‍വീസുകളും നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നതായും കമ്പനി പ്രസ്താവനയില്‍ പറയുന്നു.

ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഒന്‍പത് രാജ്യങ്ങളിലേക്ക് പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കഴിഞ്ഞയാഴ്ച എയര്‍ അറേബ്യ അറിയിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, കുവൈത്ത്, ബഹ്റൈന്‍, സുഡാന്‍, ഈജിപ്ത്, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലേക്കും സര്‍വീസുകള്‍ ആരംഭിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍ ഇന്ത്യയില്‍ ഏപ്രില്‍ മൂന്ന് വരെ ലോക് ഡൌണ്‍ നീട്ടിയ സാഹചര്യത്തില്‍ കാര്‍ഗോ സര്‍വീസുകള്‍ മാത്രമേ ഉണ്ടാകൂ എന്ന് പിന്നീട് തിരുത്തുകയായിരുന്നു.

click me!