
കുവൈത്ത്: അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കം യുദ്ധത്തിലേക്ക് നീങ്ങുമെന്ന പ്രതീതി ഉയരുന്നതിനിടെ വിഷയത്തിൽ കൂടുതൽ കരുതലുമായി കുവൈത്ത്. കര, തുറമുഖ , വ്യോമയാന മേഖലകളിൽ കുവൈത്ത് സുരക്ഷ ശക്തമാക്കി. ഗൾഫ് മേഖല മുന്നോട്ട് പോകുന്നത് വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണെന്ന് കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് പറഞ്ഞു.
ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്താണ് കുവൈത്ത് എല്ലാ മേഖലയിലും ജാഗ്രത ശക്തമാക്കിയത്. മേഖലയിലെ സങ്കീർണ സാഹചര്യത്തിൽ രാജ്യത്തിൻറെ സുരക്ഷയും ജനങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാൻ സാമൂഹിക ഐക്യവും ജാഗ്രതയും വേണമെന്ന് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് വ്യക്തമാക്കി.
മേഖലയിലെ അവസ്ഥ അപകടകരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്നും അമീർ പറഞ്ഞു. സംഘർഷാവസ്ഥ കണക്കിലെടുത്ത് തുറമുഖങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിദേശ വാണിജ്യ കപ്പലുകൾക്ക് പ്രത്യേക സുരക്ഷ ഒരുക്കും. കുവൈത്ത് സമുദ്രാതിർത്തിക്കുള്ളിൽ കയറി തിരിച്ച് പോകുന്നതുവരെയാണ് സുരക്ഷ നൽകുക. 6 മാസത്തേക്കുള്ള അവശ്യവസ്തുക്കൾ ശേഖരിച്ചിട്ടുണ്ടെന്ന് കുവൈത്ത് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ ഇറാൻ വിദേശകാര്യ സഹമന്ത്രി കുവൈത്തിലെത്തി കുവൈത്ത് വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam