സൗദി അറേബ്യയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി. കുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച  സൗദി പൗരനും, നിരോധിത മയക്കുമരുന്ന് ഗുളികകൾ കടത്തിയ കേസിൽ സിറിയൻ സ്വദേശിക്കുമാണ് ശിക്ഷ വിധിച്ചത്. ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ചയാണ് ശിക്ഷാവിധികൾ നടപ്പാക്കിയത്.

റിയാദ്: കിഴക്കൻ പ്രവിശ്യയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയായ സൗദി പൗരൻ മിസ്ഫർ ബിൻ ആദിൽ ബിൻ റാഷിദ് അൽ ദോസരിയുടെയും മയക്കുമരുന്ന് കടത്തിയ സിറിയൻ സ്വദേശിയുടെയും വധശിക്ഷകൾ നടപ്പാക്കി. വ്യാഴാഴ്ചയാണ് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ആഭ്യന്തര മന്ത്രാലയം ശിക്ഷാവിധികൾ നടപ്പാക്കിയത്.

കിഴക്കൻ പ്രവിശ്യയിലാണ് സൗദി പൗരനായ മിസ്ഫർ ബിൻ ആദിൽ അൽ ദോസരിയുടെ ശിക്ഷ നടപ്പാക്കിയത്. രക്ഷപ്പെടാനോ മറ്റുള്ളവരുടെ സഹായം അഭ്യർത്ഥിക്കാനോ കഴിയാത്തവിധം വിജനമായ സ്ഥലങ്ങളിലേക്ക് കുട്ടികളെ തന്ത്രപൂർവം കൂട്ടിക്കൊണ്ടുപോയി ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിക്കുക, ഭീഷണിപ്പെടുത്തുക, ക്രൂരമായ പ്രവൃത്തികൾ ചിത്രീകരിക്കുക എന്നീ ഗുരുതര കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞത്.

സുരക്ഷാ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്ന് വിചാരണക്കോടതിയിൽ ഹാജരാക്കിയ പ്രതിയുടെ കുറ്റകൃത്യങ്ങൾ പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ക്രൂരമായ കുറ്റവാസന പ്രതിഫലിപ്പിക്കുന്നതാണെന്നും വിലയിരുത്തി കോടതി ഇയാൾക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധി ശരിവെച്ചതിനെ തുടർന്ന് പുറപ്പെടുവിച്ച റോയൽ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ശിക്ഷ നടപ്പാക്കിയത്.

മറ്റൊരു കേസിൽ, വിലക്കപ്പെട്ട അംഫിറ്റമിൻ മയക്കുമരുന്ന് ഗുളികകൾ കൈവശം വെക്കുകയും വിതരണം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് സിറിയൻ സ്വദേശി ഫറജ് മുഹമ്മദ് അൽ അഹമ്മദിന്‍റെ ശിക്ഷ റിയാദ് പ്രവിശ്യയിൽ നടപ്പാക്കിയത്. അറസ്റ്റിലായ പ്രതിക്കെതിരെ അന്വേഷണത്തിൽ കുറ്റം പൂർണമായും തെളിഞ്ഞിരുന്നു. വിചാരണക്കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു. തുടർന്ന് രാജാവിന്‍റെ പ്രത്യേക ഉത്തരവിലൂടെയാണ് ശിക്ഷാ നടപടികൾ പൂർത്തിയാക്കിയത്.