ഒമാൻ തീരത്ത് കപ്പലിന് നേർക്ക് അജ്ഞാത വസ്തു പതിച്ചു. ഒമാനിലെ ലിമയ്ക്ക് വടക്കുകിഴക്കായി ഏകദേശം 11 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് സംഭവം നടന്നത്. കപ്പലിന്‍റെ എൻജിൻ റൂമിന് സാരമായ കേടുപാടുകൾ സംഭവിച്ചു.

മസ്‌കറ്റ്: ഒമാൻ തീരത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം. തിരിച്ചറിയാത്ത വസ്തു വന്ന് പതിച്ചാണ് കപ്പലിന് കേടുപാടുകൾ സംഭവിച്ചതെന്ന് യുകെ സമുദ്ര വ്യാപാര പ്രവർത്തന വിഭാഗം അറിയിച്ചു. ഒമാനിലെ ലിമയ്ക്ക് വടക്കുകിഴക്കായി ഏകദേശം 11 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് സംഭവം നടന്നത്.

ആക്രമണത്തിൽ കപ്പലിന്‍റെ എൻജിൻ റൂമിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും തുടർന്ന് കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പരിസ്ഥിതി മലിനീകരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യുകെഎംടിഒ വ്യക്തമാക്കി. വിവരമറിയിച്ചതിനെ തുടർന്ന് പ്രാദേശിക കോസ്റ്റ് ഗാർഡ് അധികൃതർ സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ മേഖലയിലൂടെ സഞ്ചരിക്കുന്ന മറ്റ് കപ്പലുകൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

Scroll to load tweet…

യുഎസ് സൈനിക വിമാനങ്ങൾക്ക് താവളമൊരുക്കരുത്

തങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് അമേരിക്ക ഉൾപ്പെടെയുള്ള വിദേശ ശക്തികൾക്ക് താവളമൊരുക്കുന്ന രാജ്യങ്ങൾ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാൻ. ബൾഗേറിയയിലെ ബെസ്മെർ എയർ ബേസിൽ താൽക്കാലികമായി യു.എസ് സൈനിക വിമാനങ്ങൾ വിന്യസിക്കാൻ അനുമതി നൽകിയ നടപടി പുനഃപരിശോധിക്കണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ആവശ്യപ്പെട്ടു. ബൾഗേറിയൻ, സൈപ്രസ് വിദേശകാര്യമന്ത്രിമാരുമായി നടത്തിയ ഫോൺ സംഭാഷണങ്ങളിലാണ് ഇറാൻ തങ്ങളുടെ ശക്തമായ എതിർപ്പും പ്രതിഷേധവും അറിയിച്ചത്.