
റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി സൗദി അറേബ്യയ്ക്ക് അകത്ത് നിന്നുള്ള സ്വദേശി, വിദേശി തീര്‍ത്ഥാടക അപേക്ഷകരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. ഹജ്ജ്, ഉംറ മന്ത്രാലയ ഔദ്യോഗിക വക്താവ് ഹിഷാം അല്‍ സഈദ് ആണ് ഇക്കാര്യം അറിയിച്ചത്.
ഒന്നര ലക്ഷം പേര്‍ക്കാണ് ഈ വര്‍ഷം സൗദിയില്‍ നിന്ന് ഹജ്ജ് നിര്‍വ്വഹിക്കാന്‍ അവസരമുണ്ടാകുക. ഈ മാസം മൂന്ന് മുതലാണ് ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. https://localhaj.haj.gov.sa/LHB/pages/signup.xhtml എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. രജിസ്റ്റർ ചെയ്തവരിൽ നിന്നും ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെയായിരിക്കും തീർത്ഥാടകരെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർ ഇത് സംബന്ധിച്ച അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് 48 മണിക്കൂറിനുള്ളിൽ പണം അടക്കേണ്ടി വരും.
അതേസമയം സൗദിയില്‍ നിന്ന് തന്നെയുള്ള ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള പാക്കേജ് നിരക്കുകളില്‍ കുറവ് വരുത്തി. കഴിഞ്ഞ ദിവസമാണ് പുതിയ നിരക്കുകള്‍ സംബന്ധിച്ച അറിയിപ്പ് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്. ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കായി മൂന്ന് പാക്കേജുകളാണുള്ളത്. ഇവ മൂന്നിനും നിരക്ക് കുറച്ചിട്ടുണ്ട്.
ഹജ്ജ് ചെയ്യാനെത്തുന്നവര്‍ക്ക് 10 കൊവിഡ് വാക്സിനുകളില്‍ ഏതെങ്കിലും ഒരെണ്ണം നിര്‍ബന്ധം
നേരത്തെ 10,238 റിയാലായിരുന്ന ഹോസ്‍പിറ്റാലിറ്റി ഓര്‍ഡിനറി ക്യാമ്പ് പാക്കേജിന് ഇനി മുതല്‍ 9098 റിയാലായിരിക്കും. രണ്ടാമത്തെ പാക്കേജായ ഹോസ്‍പിറ്റാലിറ്റി അപ്‍ഗ്രേഡഡ് ക്യാമ്പിന് നേരത്തെ 13,043 റിയാലായിരുന്നത് 11,970 റിയാലാക്കി കുറച്ചു. മിനാ ടവേഴ്സ് ഹോസ്‍പിറ്റാലിറ്റി പാക്കേജിന് 14,737 റിയാലായിരുന്നത് 13,943 റിയാലാക്കി കുറച്ചു. തീര്‍ത്ഥാടകര്‍ക്ക് മക്കയിലേക്കുള്ള യാത്രാ നിരക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മൂല്യ വര്‍ദ്ധിത നികുതിയും ഈ നിരക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഹജ്ജ് സര്‍വീസുകള്‍ക്കായി സൗദിയയുടെ 14 വിമാനങ്ങള്‍
ജൂണ്‍ മുതല്‍ ആഭ്യന്തര ഹജജ് തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്ട്രേഷന്‍ തുടങ്ങിയിട്ടുണ്ട്. 65 വയസിന് താഴെ പ്രായമുള്ള സാധുതയുള്ള റെസിഡന്‍സി പെര്‍മിറ്റുള്ളവര്‍ക്കാണ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയുള്ളത്. നേരത്തെ ഹജ്ജ് ചെയ്‍തിട്ടില്ലാത്തവര്‍ക്കും തവക്കല്‍നാ ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് പ്രകാരം വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും മുന്‍ഗണന നല്‍കുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ