
റിയാദ്: സൗദി അറേബ്യയില്‍ ഭീകരാക്രമണം നടത്താനുള്ള ഹൂതികളുടെ പദ്ധതി തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച രണ്ട് ബോട്ടുകള്‍ ചെങ്കടലിന് തെക്ക് ഭാഗത്ത് വെച്ച് തകര്‍ക്കുകയായിരുന്നുവെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പ്രസ്‍താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
റിമോട്ട് കണ്‍ട്രോളറില്‍ നിയന്ത്രിച്ചിരുന്ന ബോട്ടുകള്‍ അറബ് സഖ്യസേനയുടെ നാവിക വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. യെമനിലെ ഹുദൈദയില്‍ നിന്നാണ് ബോട്ടുകള്‍ പുറപ്പെട്ടതെന്നും തെക്കന്‍ ചെങ്കടലില്‍ ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യമെന്നും സൗദി വൃത്തങ്ങള്‍ അറിയിച്ചു. പ്രാദേശിക-അന്താരാഷ്‍ട്ര സുരക്ഷക്കും കപ്പല്‍ ഗതാഗതത്തിനും ആഗോള വ്യാപാരത്തിനും ഭീഷണിയായ ബോട്ടുകളെ തകര്‍ക്കുകയായിരുന്നുവെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കാനും റിമോട്ട് കണ്‍ട്രോളറില്‍ പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താനും സമുദ്രത്തില്‍ മൈനുകള്‍ നിക്ഷേപിക്കാനുമുള്ള സ്ഥലമായി ഹൂതികള്‍ ഹുദൈദയെ മാറ്റിയിരിക്കുകയാണെന്ന് അറബ് സഖ്യസേന കുറ്റപ്പെടുത്തി. അന്താരാഷ്‍ട്ര മനുഷ്യാവകാശ നിയമങ്ങളുടെയും സ്റ്റോക്ഹോം വെടിനിര്‍ത്തല്‍ കരാറിന്റെയും നഗ്നമായ ലംഘനമാണ് നടത്തുന്നത്. മേഖലയുടെയും അന്താരാഷ്ട്ര സുരക്ഷക്കും ഭീഷണി ഉയര്‍ത്തുന്ന ഹൂതികളെ പ്രതിരോധിക്കുന്നത് ശക്തമായ നടപടികള്‍ തുടരുമെന്നും അറബ് സഖ്യസേന അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam