ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ എറിഞ്ഞുടച്ച വനിതക്കെതിരെ നടപടി കടുപ്പിച്ച് ബഹ്‌റൈന്‍

Published : Aug 17, 2020, 09:28 PM ISTUpdated : Aug 17, 2020, 09:30 PM IST
ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ എറിഞ്ഞുടച്ച വനിതക്കെതിരെ നടപടി കടുപ്പിച്ച് ബഹ്‌റൈന്‍

Synopsis

കുറ്റകൃത്യം നടത്തിയ വനിതയെ പബ്ലിക് പ്രോസിക്യൂഷന്‍  ചോദ്യം ചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചതായും വിചാരണയ്ക്കായി പ്രത്യേക കോടതിയില്‍ ഹാജരാക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.  

മനാമ: വ്യാപാര സ്ഥാപനത്തില്‍ സൂക്ഷിച്ച ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ എറിഞ്ഞുടച്ച് മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും മനപ്പൂര്‍വ്വം നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്ത വനിതയ്ക്കെതിരെ കര്‍ശന നടപടിയുമായി ബഹ്‌റൈന്‍. കുറ്റകൃത്യം നടത്തിയ വനിതയെ പബ്ലിക് പ്രോസിക്യൂഷന്‍  ചോദ്യം ചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചതായും വിചാരണയ്ക്കായി പ്രത്യേക കോടതിയില്‍ ഹാജരാക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.   

 മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും മനപ്പൂര്‍വ്വം നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തതിന് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. വ്യാപാര സ്ഥാപനത്തില്‍ പ്രതിമകള്‍ തകര്‍ത്ത യുവതിയെക്കുറിച്ച് പരാതി ലഭിച്ചതായി ക്യാപിറ്റല്‍ പബ്ലിക് പ്രോസിക്യൂഷന്‍ മേധാവി മുഹമ്മദ് സലാ ഇന്നലെ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

അതേസമയം വെറുപ്പുളവാക്കുന്ന കുറ്റകൃത്യമാണിതെന്ന് ബഹ്‌റൈന്‍ ഉന്നത ഉദ്യോഗസ്ഥനും റോയല്‍ അഡ്വൈസറുമായ ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതിഷേധം അറിയിച്ചത്. മതപരമായ പ്രതീകങ്ങള്‍ നശിപ്പിക്കുന്നത് ബഹ്‌റൈന്‍ ജനതയുടെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും ഇത് അംഗീകരിക്കാനാകാത്തതും വിദ്വേഷത്തിന്റെ കുറ്റകൃത്യം അവഗണിക്കപ്പെടേണ്ടതുമാണെന്ന് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ ട്വീറ്റ് ചെയ്തു. 

ഇത്തരത്തിലുള്ള പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്ന് ഏരിയ എംപിയും പാര്‍ലമെന്റിലെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി അംഗവുമായ അമ്മര്‍ അല്‍ ബനായ് പറഞ്ഞതായി 'ജിഡിഎന്‍' ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമദ് രാജാവിന്റെ ഭരണത്തിന്‍ കീഴിലുള്ള ബഹ്‌റൈന്‍ പരസ്പര സഹകരണത്തിന്റെയും മതപരമായ സഹിഷ്ണുതാ മനോഭാവത്തിന്റെയും പേരിലാണ് അറിയപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മനാമയിലെ ജുഫൈറില്‍ ഒരു കടയിലെത്തിയ രണ്ട് സ്ത്രീകളില്‍ ഒരാള്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ സ്ഥാപിച്ച സ്ഥലത്തെത്തുന്നതും സെയില്‍സ്മാനോട് സംസാരിച്ച ശേഷം പ്രതിമകള്‍ എറിഞ്ഞുടയ്ക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ ഞായറാഴ്ച ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടര്‍ ജനറല്‍ 54കാരിയായ ഈ സ്ത്രീയെ വിളിച്ചുവരുത്തിയിരുന്നു. ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയവും ഈ വിഷയത്തില്‍ പ്രതികരിച്ച് ട്വീറ്റ് ചെയ്തു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റിയാദിൽ ചികിത്സയിലിരിക്കെ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ