Khalifa bin Zayed Al Nahyan : യുഎഇ ജനതയുടെ പ്രിയപ്പെട്ട നേതാവ്; മലയാളികളെയും ചേർത്ത് പിടിച്ച ശൈഖ് ഖലീഫ

By Web TeamFirst Published May 13, 2022, 7:48 PM IST
Highlights

73ാം വയസിലാണ് അദ്ദേഹം ജീവിതത്തിൽ നിന്ന് വിടവാങ്ങിയത്. യുഎഇയുടെ രണ്ടാമത്തെ പ്രസിഡൻറായിരുന്നു. എമിറൈറ്റ്സ് ഓഫ് അബുദാബിയുടെ 16-മത്തെ ഭരണാധികാരി കൂടിയാണ് ഇദ്ദേഹം.

യുഎഇ പ്രസിഡന്റ്​ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ (Sheikh Khalifa bin Zayed) അന്തരിച്ച വാർത്ത ഏവരെയും നൊമ്പരപ്പെടുത്തുന്നതാണ്. യുഎഇ ജനതയ്ക്ക് അത്രമേൽ പ്രിയപ്പെട്ട ഭരണാധികാരികളിൽ ഒരാളായിരുന്നു അദ്ദേഹം. മലയാളികളെ സംബന്ധിച്ചടുത്തോളവും അങ്ങനെ തന്നെ. മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹത്തെ അദ്ദേഹം എന്നും ചേർത്തുപിടിച്ചിരുന്നു. അദ്ദേഹത്തിൻറെ ഓഫീസിലും കൊട്ടാരത്തിലുമായി നിരവധി മലയാളികളാണ് ജോലി ചെയ്തിരുന്നത്.

73ാം വയസിലാണ് അദ്ദേഹം ജീവിതത്തിൽ നിന്ന് വിടവാങ്ങിയത്. യുഎഇയുടെ രണ്ടാമത്തെ പ്രസിഡൻറായിരുന്നു. എമിറൈറ്റ്സ് ഓഫ് അബുദാബിയുടെ 16-മത്തെ ഭരണാധികാരി കൂടിയാണ് ഇദ്ദേഹം. 2004 മുതൽ യുഎഇ പ്രസിഡൻറായിരുന്ന അദ്ദേഹത്തിൻറെ മരണം വെള്ളിയാഴ്ച ഉച്ചക്ക്​ ശേഷമാണ്​ പ്രസിഡൻഷ്യൽ അഫേഴ്​സ്​ മന്ത്രാലയം അറിയിച്ചത്​. 

രാഷ്‍ട്രത്തലവന്റെ നിര്യാണം; യുഎഇയിലെ സ്വകാര്യ മേഖലയ്‍ക്ക് മൂന്ന് ദിവസത്തെ അവധി

1948 സെപ്റ്റംബർ ഏഴിനാണ് അദ്ദേഹം ജനിച്ചത്. യുഎഇയെ നയിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം നടപ്പാക്കിയ വനിതാക്ഷേമ പ്രവർത്തനങ്ങളും രാജ്യാന്തരതലത്തിൽ ഏറെ അംഗീകരിക്കപ്പെട്ടു. സർക്കാരിലെ ഉന്നതപദവികളിൽ സ്‌ത്രീകൾക്ക് 30 ശതമാനം പ്രാതിനിധ്യം നൽകി. ബിസിനസ് മേഖലയിലും സ്‌ത്രീകൾക്കു കൂടുതൽ പരിഗണനയും പ്രോൽസാഹനവുമാണ് ഷെയ്‌ഖ് ഖലീഫ നൽകിയത്.  

അബൂദബി എമിറേറ്റിൻറെ ഭരണാധികാരി, യു.എ.ഇ സായുധ സേനയുടെ സുപ്രീം കമാൻഡർ, സുപ്രീം പെട്രോളിയം കൗൺസിൽ ചെയർമാൻ എന്നീ സുപ്രധാന സ്ഥാനങ്ങൾക്കു പുറമെ 875 ബില്യൻ ഡോളർ ആസ്തി കൈകാര്യം ചെയ്യുന്ന അബൂദബി ഇൻവെസ്റ്റ്മൻറെ് അതോറിറ്റിയുടെ ചെയർമാൻ കൂടിയാണ് ശൈഖ് ഖലീഫ.  പിതാവ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാൻറെ വിയോഗ ശേഷം 2004 നവംബർ രണ്ടിനാണ് അബൂദബി ഭരണാധികാരിയായി അദ്ദേഹം സ്ഥാനമേറ്റെടുത്തത്.

കൂടുതൽ പ്രതിഭകളെ വാർത്തെടുക്കാൻ കഴിയുമെന്ന അദ്ദേഹത്തിന്റെ കണ്ടെത്തൽ ആധുനിക യുഎഇയുടെ വികസനക്കുതിപ്പിൽ നിർണായകമായി. ശൈഖ് ഖലീഫ അവാർഡ് മുതൽ ഗോൾഡൻ വിസയടക്കമുള്ള പദ്ധതികൾ ഇദ്ദേഹം പങ്കുവച്ച ആശയങ്ങളാണ്. പുതുപുത്തൻ യുഎഇ ആക്കി മാറ്റിയ ശൈഖ് ഖലീഫയുടെ വിടവാങ്ങൽ തീരാനഷ്ടം തന്നെയാണ്.

ഇന്ത്യൻ ജനത ഒപ്പമുണ്ട്, യുഎഇ പ്രസിഡന്‍റിന്‍റെ വേർപാടിൽ 'അഗാധ ദുഃഖം' അറിയിച്ച് പ്രധാനമന്ത്രി

click me!