
റിയാദ്: ഹൃദയാഘാതം മൂലം സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ മരിച്ച ചെങ്ങന്നൂർ സ്വദേശി കെ.എസ്. മുരളീധരന്‍റെ (60) മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയച്ചു. ചെങ്ങന്നൂർ എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം ഹണി വില്ലയിൽ താമസിച്ചിരുന്ന മുരളീധരൻ കഴിഞ്ഞ മാസം 20-നാണ് മരിച്ചത്. പ്രവാസി സംഘടനയായ ‘ജല’യുടെ സജീവ ഇടപെടലിലൂടെയാണ് മൃതദേഹം റിയാദ് വഴി കൊച്ചിയിലേക്ക് കൊണ്ടുപോയത്.
ജിസാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാമിങ് നടപടികൾക്കായി കഴിഞ്ഞ ദിവസം അബൂഅരീഷ് കിങ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് കൊച്ചിയിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്കാരം ബുധനാഴ്ച രാവിലെ പെരിങ്ങിലിപ്പുറത്തെ വീട്ടുവളപ്പിൽ നടക്കും. ശ്രീധരൻ-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: അജി മുരളി. മക്കൾ: അമൽ മുരളി (ബഹ്‌റൈൻ), അമൃത് മുരളി, അമർ മുരളി.
30 വർഷമായി ജിസാനിൽ ജോലി ചെയ്തിരുന്ന മുരളീധരൻ ആറ് വർഷത്തിന് ശേഷം നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ജിസാൻ ഫിഷ് മാർക്കറ്റിന് സമീപത്തെ താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് അബോധാവസ്ഥയിലായ അദ്ദേഹത്തെ സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റിയാദ് ആസ്ഥാനമായ അൽദുമൈഖി ഫിഷറീസ് കമ്പനിയുടെ ജിസാൻ ശാഖയിലെ ജീവനക്കാരനായിരുന്നു. ജോലി ആവശ്യങ്ങൾക്കായി ജിസാനിൽ തുടരുന്നതിനിടെ ഭാര്യ അജി പലതവണ സന്ദർശക വിസയിൽ ഇവിടെയെത്തിയിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾക്ക് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സോഷ്യൽ വെൽഫെയർ അംഗം താഹ കൊല്ലേത്ത് നേതൃത്വം നൽകി. ‘ജല’ ജനറൽ സെക്രട്ടറി സലാം കൂട്ടായി നടപടികൾ ഏകോപിപ്പിച്ചു. കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ഫൈസൽ മേലാറ്റൂർ, ഭാരവാഹികളായ ജമാൽ കടലുണ്ടി, ഗഫൂർ പൊന്നാനി, സമീർ പരപ്പനങ്ങാടി തുടങ്ങിയവരും സജീവമായി രംഗത്തുണ്ടായിരുന്നു. മന്ത്രി സജി ചെറിയാൻ മുരളീധരെൻറ വീട് സന്ദർശിക്കുകയും നോർക്ക വഴിയുള്ള നടപടികൾ വേഗത്തിലാക്കാൻ ഇടപെടുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam