
റിയാദ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈന്തപ്പഴ വിപണിയായ ‘ബുറൈദ അന്താരാഷ്ട്ര ഈന്തപ്പഴ മേള’യ്ക്ക് തുടക്കമായി. ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ ഈ മേള ഒക്ടോബർ 14 വരെ, അതായത് 75 ദിവസത്തോളം നീണ്ടുനിൽക്കും. സൗദിക്കകത്തുനിന്നും വിദേശത്തുനിന്നുമുള്ള ധാരാളം കർഷകരും വ്യാപാരികളും ഇറക്കുമതിക്കാരുമാണ് ഈ വലിയ കച്ചവട സീസണിനായി ഒത്തുകൂടുന്നത്.
ബുറൈദയിലെ ‘ഡേറ്റ് സിറ്റി’യിലാണ് സൗദിയിൽ വിളയുന്ന എല്ലാത്തരം ഈന്തപ്പഴങ്ങളും എത്തുന്നതും വിറ്റഴിക്കപ്പെടുന്നതും. ദിവസവും കോടിക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന ഈ മേള, രാജ്യത്തെ കാർഷിക മേഖലയ്ക്കും വിപണനത്തിനും വലിയ ഉണർവാണ് നൽകുന്നത്.
കേവലം ഒരു കച്ചവട കേന്ദ്രം എന്നതിലുപരി സന്ദർശകർക്കായി ഒട്ടേറെ വിനോദ-സാംസ്കാരിക പരിപാടികളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഖസീം മേഖലയിലെ പാരമ്പര്യവും പഴയകാല കൃഷിരീതികളും നേരിട്ട് കണ്ടറിയാൻ സഹായിക്കുന്ന ഗ്രാമീണ ഫാമും, കിങ് ഖാലിദ് സാംസ്കാരിക കേന്ദ്രത്തിൽ നടക്കുന്ന വിവിധ കലാപരിപാടികളും ഇതിൽ പ്രധാനപ്പെട്ടവയാണ്.
സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ ഈന്തപ്പഴം വിളയുന്ന ഖസീം പ്രവിശ്യയിൽ ഏകദേശം 1.2 കോടിയോളം ഈന്തപ്പനകളാണുള്ളത്. വർഷത്തിൽ 5.87 ലക്ഷം ടൺ ഈന്തപ്പഴം വിളവെടുക്കുന്ന ഖസീം, സൗദിയിലെ ഏറ്റവും വലിയ ഈന്തപ്പഴ ഉൽപ്പാദന മേഖലയെന്ന പദവി ഇതിലൂടെ വീണ്ടും നിലനിർത്തുന്നു.
ഓരോ വർഷവും ഏകദേശം 320 കോടി റിയാലിെൻറ ബിസിനസ്സ് നടക്കുന്ന ഈ മേളയിലൂടെ നാലായിരത്തിലധികം ആളുകൾക്കാണ് തൊഴിൽ ലഭിക്കുന്നത്. കൂടാതെ, കൃഷി-ഭക്ഷണ മേഖലകളിൽ പുതിയ നിക്ഷേപങ്ങൾ കൊണ്ടുവരാനും ഇത് സഹായിക്കുന്നു. സൗദി അറേബ്യയുടെ ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായി, വരുമാന മാർഗങ്ങൾ വർധിപ്പിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം വൻകിട മേളകൾ സംഘടിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam