ബാച്ചിലർമാരെ റെസിഡൻഷ്യൽ ഏരിയകളിൽ നിന്ന് ഒഴിപ്പിക്കുന്നതിനുള്ള ക്യാമ്പയിൻ തുടരുന്നു

By Web TeamFirst Published Nov 19, 2022, 8:02 AM IST
Highlights

ഫാമിലി റെസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർമാർ താമസിക്കുന്ന സ്ഥലങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചാണ് ബാച്ചിലേഴ്സ് കമ്മിറ്റി പ്രവർത്തനം തുടരുന്നത്. 

കുവൈത്ത് സിറ്റി: റെസിഡൻഷ്യൽ ഏരിയകളിൽ താമസിക്കുന്ന ബാച്ചിലർമാരെ അവിടെ നിന്ന് ഒഴിപ്പിക്കുന്നതിനുള്ള ക്യാമ്പയിൻ തുടർന്ന് ബാച്ചിലേഴ്സ് കമ്മറ്റി. ഫാമിലി റെസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർമാർ താമസിക്കുന്ന സ്ഥലങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചാണ് ബാച്ചിലേഴ്സ് കമ്മിറ്റി പ്രവർത്തനം തുടരുന്നത്. 

കഴിഞ്ഞ ഒരു മാസത്തിനിടെ ഫർവാനിയ ഗവർണറേറ്റിലെ നൂറിലധികം ഇത്തരം സ്ഥലങ്ങളില്‍  വൈദ്യുതി വിച്ഛേദിച്ചതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ ജുഡീഷ്യൽ കൺട്രോൾ ടീം ഡെപ്യൂട്ടി ഹെഡ് അഹ്മദ് അൽ ഷമ്മാരി വിശദമാക്കി. എല്ലാ നടപടികളും പൂർത്തീകരിച്ച് ആഭ്യന്തര മന്ത്രാലയവും കുവൈത്ത് മുനിസിപ്പാലിറ്റിയും മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് വൈദ്യുതിബന്ധം വിച്ഛേദിച്ചത്. വിതരണ ശൃംഖല മേഖലയുമായി ഏകോപിപ്പിച്ച് കൊണ്ട് നടത്തിയ പരിശോധനകളില്‍, കുടുംബങ്ങൾക്ക് സുരക്ഷ, ആരോഗ്യം, സാമൂഹിക ഭീഷണി എന്നിവ ഉയർത്തുന്ന നിരവധി വിഷയങ്ങള്‍ കണ്ടെത്തുകയും ചെയ്തു. പൗരന്മാർ ഇവയിൽ പലതും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു പരിശോധനയെന്നും അൽ ഷമ്മാരി കൂട്ടിച്ചേര്‍ത്തു. 

Read More - റെക്കോര്‍ഡിട്ട് ഈ 'വിലയേറിയ' വിവാഹം; നവവധുവിന് നല്‍കിയത് ഏറ്റവും ഉയര്‍ന്ന മഹര്‍

അതേസമയം കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം സുലൈബിയയിലെ ഫാം ഏരിയകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 142 പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More - കുവൈത്തില്‍ പ്രവാസികള്‍ ഉള്‍പ്പെടെ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി

കുവൈത്തിലെ മൂന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷനാണ് പരിശോധന നടത്തിയത്. മറ്റ് വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവരെയും താമസ നിയമങ്ങള്‍ പാലിക്കാത്തവരെയും ഉള്‍പ്പെടെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധന നടന്നുവരികയാണ്. പിടിയിലാവുന്നവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ഇവിടെവെച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് മടക്കി അയക്കുകയുമാണ് ചെയ്യുന്നത്.

click me!